ന്യൂദല്‍ഹി- ത്രിപുരയില്‍ മതേതര കക്ഷികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയില്‍ ബിജെപിയെ തോല്‍പിക്കുകയാണ് മുഖ്യ ലക്ഷ്യം. അതിനായി മതേതര കക്ഷികളെ ഒന്നിപ്പിക്കണം. ഇതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെയും തീരുമാനം. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ മുന്നോട്ട് പോകുന്ന പ്രദ്യുതിന്റെ പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ യെച്ചൂരി നിലപാട് വ്യക്തമാക്കിയില്ല. ത്രിപുര തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ത്രിപുരയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര പാര്‍ട്ടികളുടെ സഹകരണവും കൂട്ടായ്മയും വേണം. ഇതിനുവേണ്ട നടപടികള്‍ സംസ്ഥാനത്തെ സിപിഎം നേതൃത്വം കൈക്കൊള്ളും. ബംഗാളിലെ സി പി എം നേതൃത്വത്തെ കേന്ദ്ര നേതൃത്വം വിമര്‍ശിച്ചത് തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയതിനല്ല. ധാരണയെക്കാള്‍ ഉപരി മുന്നണിയായി കോണ്‍ഗ്രസുമായി ബംഗാളില്‍ പ്രവര്‍ത്തിച്ചു. ഇത് സഖ്യം രൂപീകരിച്ചതിന് തുല്യമായി. അതിനാലാണ് വിമര്‍ശിച്ചതെന്നും യെച്ചൂരി പറഞ്ഞു.
ബിജെപി വിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടാക്കാനാണ് തീരുമാനം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. യെച്ചൂരിയും കാരാട്ടും പങ്കെടുത്ത ത്രിപുര സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്ന താത്പര്യത്തിന്റെ അടിസ്ഥാനത്തലാണ് കോണ്‍ഗ്രസ് സഹകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ശതമാനം വോട്ട് വ്യത്യാസം മാത്രമേ സിപിഎമ്മിന് ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന്റെയും തിപ്ര മോത്ത പാര്‍ട്ടിയുടെയും പിന്തുണയുണ്ടെങ്കില്‍ ഭരണം തിരിച്ച് പിടിക്കാമെന്ന് സിപിഎം കരുതുന്നു. സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായാല്‍ സീറ്റ് വിഭജന ചര്‍ച്ചയാകും വെല്ലുവിളി. 20 സീറ്റില്‍ ശക്തിയുള്ള തിപ്ര മോത പാര്‍ട്ടി ഇരട്ടിയിലധികം സീറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. ഇവര്‍ വിട്ടുവീഴ്ച ചെയ്യുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)