Sorry, you need to enable JavaScript to visit this website.

മൂത്രമൊഴിക്കല്‍ വിവാദം തീരുന്നില്ല; എയര്‍പോര്‍ട്ടില്‍ മൂത്രമൊഴിച്ച ദുബായ് യാത്രക്കാരന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനത്തിലെ മൂത്രമൊഴിക്കല്‍ കേസിന് സമാനമായ മറ്റൊരു സംഭവത്തില്‍ എയര്‍പോര്‍ട്ടിലെ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ മൂത്രം ഒഴിച്ച ഒരാള്‍ അറസ്റ്റിലായി. ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലെ ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ മൂത്രമൊഴിച്ചതിനാണ് അറസ്റ്റ്. ജനുവരി എട്ടിനാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വൈകുന്നേരം  അഞ്ചരയോടെ ഡിപ്പാര്‍ച്ചര്‍ ഏരിയയുടെ ഗേറ്റ് നമ്പര്‍ ആറിന് സമീപം ഒരാള്‍ മൂത്രമൊഴിക്കുന്നതായി ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂത്രമൊഴിച്ചയാള്‍ മദ്യപിച്ച നിലയിലായിരുന്നു. സിഐഎസ്എഫിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

ബിഹാര്‍ സ്വദേശി ജോഹര്‍ അലി ഖാന്‍ (39) ആണ് ദുബായിലേക്ക് വിമാനം കയറാനിരിക്കെ പിടിയിലായത്. തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കരുതെന്ന് ഖാനോട് മറ്റുള്ളവര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ലെന്നും പകരം തര്‍ക്കിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ മദ്യപിച്ചെത്തിയ ഒരു യാത്രക്കാരന്‍ ഒരു വനിതാ യാത്രക്കാാരിയുടെമേല്‍ മൂത്രമൊഴിച്ചതോടെയാണ് വിമാനത്തിലെ മൂത്രമൊഴിക്കല്‍ വിവാദായത്. മുംബൈ സ്വദേശിയായ എസ് മിശ്രയായിരുന്നു മദ്യപിച്ച ഇയാള്‍ പാന്റ്‌സിന്റെ സിപ്പ് അഴിച്ച് മൂത്രമൊഴിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് മാറ്റുന്നതുവരെ ഇയാള്‍ അതേപടി തുടരുകയും ചെയ്തു.
പ്രതി ശങ്കര്‍ മിശ്രയെ ദല്‍ഹി പൊലീസ് പിന്നീട് ബംഗളൂരുവില്‍വെച്ച് അറസ്റ്റ് ചെയ്തു.

 

Tags

Latest News