Sorry, you need to enable JavaScript to visit this website.

ഗൂഗിളിന് 1337 കോടി രൂപ പിഴ; ഇടപെടാതെ സുപ്രീം കോടതി, പത്ത് ശതമാനം അടക്കാന്‍ ഒരാഴ്ച സമയം

ന്യൂദല്‍ഹി- കോംപറ്റീഷന്‍ കമ്മീഷന്‍ ഗുഗിളിന് ചുമത്തിയ 1337 കോടി രൂപയുടെ പിഴ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. പിഴ ചുമത്തിയ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നടപടിയില്‍ ഇടപെടുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പിഴ തുകയുടെ പത്തു ശതമാനം കെട്ടിവെക്കാന്‍ ഒരാഴ്ച്ചത്തെ സമയവും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു.
    വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയാണ് പിഴ ചുമത്തിയത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിക്കുമ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ഡിഫോള്‍ട്ടായി നല്‍കാന്‍ മൊബൈല്‍ഫോണ്‍ നിര്‍മാണക്കമ്പനികളെ പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
എന്നാല്‍, നടപടി വെറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് തങ്ങള്‍ക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നുമാണ് ഗൂഗിളിന്റെ വാദം. 15 വര്‍ഷത്തോളമായി നിലവിലുള്ള ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ മാറ്റംവരുത്തിയാല്‍ ആയിരക്കണക്കിന് ആപ്പ് ഡെവലപ്പര്‍മാരും 1100 ഉപകരണ നിര്‍മാതാക്കളുമായുമുള്ള ധാരണകളെയും മാറ്റേണ്ട സാഹചര്യമുണ്ടാകുമെന്നും ഗൂഗിള്‍ വാദിക്കുന്നു.

 

Latest News