Sorry, you need to enable JavaScript to visit this website.

രണ്ട് മക്കളെ വിട്ട് കാമുകനൊപ്പം ഒളിച്ചോടി; കറക്കത്തിനുശേഷം യുവതിയെ റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ച് കാമുകൻ

പറ്റ്‌ന /  ന്യൂദൽഹി - ആറും എട്ടും വയസ്സായ രണ്ട് പിഞ്ചോമനകളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കറക്കത്തിനുശേഷം കാമുകൻ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു. നാട്ടിലേക്കു പോകാമെന്നു വിശ്വസിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കുടിക്കാൻ വെള്ളം വാങ്ങി വരാമെന്നു പറഞ്ഞു പോയതാണ് കാമുകൻ. പിന്നീട് തിരിച്ചുവന്നില്ലെന്ന് ബീഹാറിലെ പൂർണിയ സ്വദേശിയായ 28-കാരി പോലീസിനോട് പരാതിപ്പെട്ടു.  
 രണ്ടുവർഷം മുമ്പാണ് ബിഹാറിലെ സമസ്തിപൂർ വിഭൂതിപൂർ സ്വദേശിയായ അജയ് എന്ന യുവാവിനെ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് ഫേസ്ബുക്കിലും വാട്‌സാപ്പിലും ഉള്ള സൗഹൃദം ക്രമേണ പ്രണയമായി മാറി. ശേഷം വീഡിയോ കോളും പതിവായി. രണ്ട് മാസം മുമ്പ് ബീഹാറിലെ സഹർസ ജില്ലയിൽ വച്ച് ഇരുവരും കണ്ടുമുട്ടുകയും ഒരുമിക്കുകയും ചെയ്തു. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട യുവതിയെ തുടർന്ന് യുവാവ് ഹരിയാനയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ അവർ രണ്ടു മാസത്തോളം ഭാര്യാ-ഭർത്താക്കന്മാരായി താമസിച്ചു.
 പിന്നീട് യുവതിയെ തന്റെ ഗ്രാമത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് യുവാവ് ദൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. യാത്രയ്ക്കിടെ വെള്ളമെടുക്കണമെന്ന് പറഞ്ഞ് അജയ് യുവതിയെ ട്രെയിനിലിരുത്തി സ്റ്റേഷന് പുറത്തേക്ക് പോകുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. യുവാവിനെ തേടി യുവതി ഏറെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശേഷം അജയ് കാണിച്ച വിലാസം തേടിപിടിച്ച് യുവതി വിഭൂതിപൂരിലെത്തിയെങ്കിലും യുവാവിന്റെ വീട്ടുകാർ യുവതിയെ സ്വീകരിച്ചില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവതി വിഭൂതിപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇത്തരമൊരു വഞ്ചന താൻ പ്രതീക്ഷിച്ചില്ലെന്നാണ് യുവതിയുടെ പരാതി. യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ലെന്നും പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News