ന്യൂദല്‍ഹി-വിരുദ്ധാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടങ്ങള്‍ നമ്മുടെ ജനാധിപത്യ മണ്ഡലത്തില്‍ നിന്നു അതിവേഗത്തില്‍ ചുരുങ്ങി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിരുദ്ധ അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്ക് തടവറ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെട്ടു വരികയാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലായ്മ ചെയ്യുകയല്ല, മറിച്ച് അവയുടെ സംഘര്‍ഷത്തിലൂടെ ബോധത്തെളിമയുടെ ഒരു അന്തരീക്ഷം രൂപപ്പെട്ടു വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പ്രഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് പത്രപ്രവര്‍ത്തന മികവിന് നല്‍കുന്ന ടി.വി.ആര്‍ ഷേണായി പുരസ്‌കാരദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണാനന്തര ബഹുമതിയായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഇ. സോമാഥിനാണ് ഇത്തവണത്തെ പുരസ്‌കാരം നല്‍കിയത്. സോമനാഥിന്റെ മകള്‍ ദേവകി സോമനാഥ് പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരു വിധത്തിലുള്ള പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത വിധം മലയാളികള്‍ക്കു പരിചയമുള്ള വ്യക്തിയായിരുന്നു ടി.വി.ആര്‍ ഷേണായി. മലയാളി പത്രപ്രവര്‍ത്തകന്‍ എന്നതിന് ഉപരിയായ ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണമാണ് അദ്ദേഹത്തിന് കൂടുതല്‍ ചേരുക. ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ആ രാഷ്ട്രീയം കൂട്ടികലര്‍ത്താതിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ഷേണായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടി.വി.ആര്‍ ഷേണായി ഇന്നു ജീവിച്ചിരുന്നു എങ്കില്‍ കേരളത്തിന്റെ സ്വന്തം പദ്ധതിയായ വാട്ടര്‍ മെട്രോയെ അദ്ദേഹം വാനോളം പുകഴ്ത്തുകയും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു പദ്ധതിയായി ചൂണ്ടിക്കാട്ടുകയും ചെയ്യുമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ ഇ. സോമനാഥ് പരിചപ്പെട്ടിട്ടുള്ള എല്ലാവരുടെയും മനസില്‍ പരിഹരിക്കാനാവാത്ത ഒരു നൊമ്പരം സൃഷ്ടിച്ചാണ് കടന്നു പോയതെന്നു മുഖ്യമന്ത്രി പറഞ്ഞു. വിമതന്‍ എന്ന തൂലിക നാമത്തില്‍ എഴുതിയിരുന്ന സോമനാഥ് വിയോജിച്ചു കൊണ്ടു പരിശോധിക്കുന്ന രീതിയാണ് പിന്‍തുടര്‍ന്നിരുന്നത്. വിയോജിക്കുമ്പോള്‍ തന്നെ വെറുക്കുന്നില്ല എന്നത് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന പത്രപ്രവര്‍ത്തകനായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മാതൃഭൂമി ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്‍. അശോകന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി തോമസ്, ദീപിക അസോസിയേറ്റ് എഡിറ്ററും ദല്‍ഹി ബ്യൂറോചീഫുമായ ജോര്‍ജ് കള്ളിവയലില്‍, മലയാള മനോരമ ദല്‍ഹി ബ്യൂറോ ചീഫ് ജോമി തോമസ്, ദല്‍ഹി അതിരൂപത സഹായ മെത്രാന്‍ ഡോ. ദീപക് തോറോ എന്നിവര്‍ പ്രസംഗിച്ചു.