കോഴിക്കോട് - ഇടവേളക്കുശേഷം മാസപ്പിറവിയെച്ചൊല്ലി കേരളത്തിലെ മുസ്‌ലിം സംഘടനകളിൽ വീണ്ടും ചർച്ചകൾ സജീവമാകുന്നു. ഇന്ന് (വെള്ളി) കേരളത്തിലെ മുസ്‌ലിംകളിൽ ചെറിയൊരു ന്യൂനപക്ഷം ശവ്വാൽ ഒന്നായി കാണുമ്പോൾ മുസ്‌ലിം സംഘടനകളിൽ വലിയൊരു വിഭാഗം നാളെയാണ് (ശനി)ശവ്വാൽ ഒന്നായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേച്ചൊല്ലിയാണ് പണ്ഡിതന്മാരും സംഘടനാ നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വാദമുഖങ്ങൾ ഉയർത്തുന്നത്.
കേരളത്തിലെ പ്രബല വിഭാഗമായ ഇരുവിഭാഗം സുന്നി ഗ്രൂപ്പുകളും വിവിധ മുജാഹിദ് ഗ്രൂപ്പുകളും ഹിജ്‌റ ഹിലാൽ കമ്മിറ്റിയുമെല്ലാം തങ്ങളുടേതാണ് കൂടുതൽ ശരിയായ നിലപാടെന്ന് പതിവുപോലെ ആവർത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മുസ്‌ലിം സംഘടനകളിൽ മുജാഹിദ് പ്രസ്ഥാനത്തിലെ കെ.എൻ.എം മർകസുദ്ദഅ്‌വ വിഭാഗത്തിനും ഹിജ്‌റ കമ്മിറ്റിക്കാർക്കും ശവ്വാൽ 1 വെള്ളിയാഴ്ചയും വിവിധ സുന്നി ഗ്രൂപ്പുകളും മർസുദ്ദഅ്‌വ ഒഴികെയുള്ള മറ്റു മുജാഹിദ് ഗ്രൂപ്പുകൾക്കും ശവ്വാൽ ഒന്ന് ശനിയാഴ്ചയുമാണ്. ഇതിനു പുറമെ ലോകാടിസ്ഥാനത്തിൽ ഒരൊറ്റ ദർശനം മതിയെന്നു കരുതുന്നവരും മക്കയെ അടിസ്ഥാനമാക്കി നോമ്പും പെരുന്നാളും നിശ്ചയിക്കാമെന്ന് കരുതുന്നവരും സംഘടനാ പക്ഷപാതിത്വമില്ലാതെ മുസ്‌ലിംകളിൽ വലിയൊരു വിഭാഗം വേറേയുമുണ്ട്.
എന്നാൽ, പരമ്പരാഗതമായി തങ്ങൾ മാസം കണ്ടശേഷമാണ് കേരളത്തിൽ നോമ്പും പെരുന്നാളും തീരുമാനിക്കാറെന്നും ലോകത്ത് എവിടെയെങ്കിലും ദർശനം ഉണ്ടായാൽ പോരെന്ന നിലപാടുകാരും വിവിധ മുസ്‌ലിം ഗ്രൂപ്പുകളിൽ ശക്തമാണ്. അതിനാൽ തന്നെ, മാസപ്പിറവി ഓരോരുത്തരുടെയും മുറ്റത്ത് (ഏരിയയിൽ) കാണൽ നിർബന്ധമില്ലാത്തവർക്കും ലോകത്തെവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായാൽ അതു മതിയെന്ന് പറയുന്നവർക്കും വെളളിയാഴ്ച ഈദുൽഫിത്വർ ആണ്. എന്നാൽ, നഗ്‌ന നേത്രങ്ങൾ കൊണ്ടോ അതല്ലെങ്കിൽ ടെലിസ്‌കോപ്പ് വഴിയോ മാസപ്പിറവി ദൃശ്യമാകണമെന്ന നിബന്ധന അംഗീകരിക്കുന്നവർക്ക് റമദാന് 30 പൂർത്തിയാക്കി നാളെ ശനിയാഴ്ചയുമാണ് ഈദുൽ ഫിത്വർ ആഘോഷം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)