Sorry, you need to enable JavaScript to visit this website.

മുസ്ലിം പേരില്‍ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഹിന്ദു ദമ്പതികള്‍ അറസ്റ്റില്‍

ലഖ്‌നൗ- നിര്‍മാണത്തിലുള്ള  രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മഹാരാഷ്ട്രക്കാരായ ദമ്പതികളെ അയോധ്യ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി രണ്ടിനാണ് പ്രതികള്‍ അയോധ്യയിലെ താമസക്കാരനെ വിളിച്ച് ക്ഷേത്രാങ്കണം ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.ദല്‍ഹി നിവാസിയായ ബിലാല്‍ എന്ന വ്യാജേനയാണ് ഫോണില്‍ ഭീഷണി മുഴക്കിയത്.  
കേസ് അന്വേഷിച്ച പോലീസ് ഭീഷണിക്കു പിന്നില്‍ രാംദാസ് ഗോഡകെ, ഭാര്യ വിദ്യാ സാഗര് ധോേത്ര എന്നിവരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രാംദാസിന്  ബാബ ജാന്‍ മൂസ എന്നും പേരുണ്ട്. ഭാര്യ വിദ്യാ സാഗര്‍ ധോത്രേ ജോര്‍ഡ് ശനിശ്വര എന്ന പേരിലും  അറിയപ്പെടുന്നുവെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.  ദമ്പതികള്‍ മുസ്‌ലിം വേഷധാരികളായി പണത്തിനായി ആളുകളെ വശീകരിക്കുകയും കബളിപ്പിക്കുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ രണ്ട് പകര്‍പ്പുകള്‍, രണ്ട് തലയോട്ടി, കുറച്ച് അശ്ലീല വസ്തുക്കള്‍ എന്നിവ പോലീസ് ഇവരില്‍നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ആദ്യം താമസിച്ചിരുന്നത് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലായിരുന്നു. അറസ്റ്റിലാകുമ്പോള്‍ സെന്‍ട്രല്‍ മുംബൈയിലെ ചെമ്പൂര്‍ പരിസരത്തുള്ള ഫഌറ്റിലാണ് താമസിച്ചിരുന്നതെന്ന് അയോധ്യ സര്‍ക്കിള്‍ ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ ഗൗതം പറഞ്ഞു. ആളുകളെ കബളിപ്പിച്ച്  പണം കൈക്കലാക്കിയതിനു പുറമെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദമ്പതികളുടെ തട്ടിപ്പുകള്‍ മനസ്സിലാക്കിയ ദല്‍ഹി സ്വദേശിയായ ബിലാല്‍ എന്നയാളോട് പ്രതികാരം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായാണ്  ബിലാല്‍ ആയി അഭിനയിച്ച് ദല്‍ഹി മെട്രോയും രാമക്ഷേത്രവും സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന്  പോലീസ് പറഞ്ഞു. അജ്ഞാത കോള്‍ പിന്തുടര്‍ന്നാണ് പോലീസ് യഥാര്‍ഥ പ്രതികളെ കണ്ടെത്തിയത്.
രാമജന്മഭൂമി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍ സിംഗ് അജ്ഞാത കോളര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു.

 

Latest News