Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ ഐക്യത്തിൽ മോദിക്ക് പരിഭ്രാന്തി; ഇ.ഡിയെ കേന്ദ്രം ദുരുപയോഗിച്ചെന്നും യെച്ചൂരി

അഗർത്തല - ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്ന് സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ ആഹ്വാനം ചെയ്തു.
 സി.പി.എമ്മിനെയും കോൺഗ്രസിനെയും ത്രിപുരയിൽ ഒരേ ചേരിയിലാക്കിയത് ഇ.ഡിയാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പറഞ്ഞതോടെ ഇ.ഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് എല്ലാം വാരിക്കോരി തളികയിൽവച്ച് കൊടുക്കുന്നു. എട്ട് വിമാനത്താവളമാണ് അദാനിക്ക് കൈമാറിയത്. സിമന്റ് ഫാക്ടറികളും പ്രതിരോധ ഫാക്ടറിയുമെല്ലാം അദാനിക്ക് നൽകി. ഇരട്ട എൻജിൻ വികസനത്തിനു പകരം ഇരട്ട എൻജിൻ കൊള്ളയാണ് രാജ്യത്ത് നടക്കുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും യെച്ചൂരി ഓർമിപ്പിച്ചു.
  ഗോമതി ജില്ലയിലെ ഉദയ്പുർ രമേഷ് സ്‌കൂൾ മൈതാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ എ.ഐ.സി.സി ദേശീയ വക്താവ് പവൻ ഖേര, ആർ.എസ്.പി നേതാവ് മൃൺമയ് സെൻ ഗുപ്ത, സി.പി.എം ജില്ലാ സെക്രട്ടറി മാധവ് സാഹ തുടങ്ങിയവരും പ്രസംഗിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

അലോസരക്കാഴ്ചകൾ വേണ്ട; കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ പരിധിവിട്ട സ്‌നേഹപ്രകടനങ്ങൾക്ക് വിലക്ക്

(ചാത്തമംഗലം) കോഴിക്കോട് -  വിദ്യാർത്ഥികൾക്ക് സദാചാര പാഠമോതി കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി) ക്യാമ്പസിൽ സർക്കുലർ. സമൂഹത്തിന് അലോസരമുണ്ടാക്കുന്ന പരസ്യമായ സ്‌നേഹചേഷ്ടകൾ ക്യാമ്പസിൽ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കി.
 ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അലോസരമുണ്ടാക്കുന്നതും സ്ഥാപനത്തിലെ സൗഹൃദാന്തരീക്ഷത്തിനു കോട്ടം തട്ടിക്കുന്നതുമായ പരിധിവിട്ട സ്വകാര്യ പ്രവൃത്തികൾ പാടില്ലെന്നും അവ സ്ഥാപനത്തിന്റെ നയങ്ങൾക്കു വിരുദ്ധമാണെന്നും സ്റ്റുഡന്റ്‌സ് ഡീൻ ഡോ. ജി.കെ രജനീകാന്ത് സർക്കുലറിൽ വ്യക്തമാക്കി.
 വിദ്യാർത്ഥികളുടെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് സർക്കുലർ ഇറക്കിയതെന്നാണ് വിവരം. ക്യാമ്പസിന് അകത്തും പുറത്തും പരിധിവിട്ട സ്‌നേഹപ്രകടനം പാടില്ലെന്നും ഇത് മറ്റ് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കാണുന്നവർക്ക് അലോസരമുണ്ടാക്കുന്ന ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവിലുണ്ട്.
 കോഴിക്കോട് നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെ ചാത്തമംഗലത്തെ വിശാലമായ 120 ഹെക്ടറിൽ പ്രവർത്തിക്കുന്ന ക്യാമ്പസ് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലെ എൻ.ഐ.ടികളിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന ഈ സ്ഥാപനം ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ച സ്ഥാപനമാണ്. 
ഏഴായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ 11 ബിരുദ കോഴ്‌സുകളും 30 ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഇവിടെയുണ്ട്. കൂടാതെ, വിവിധ എൻജിനീയറിങ് വിഭാഗത്തിലും സയൻസ്, മാനേജ്‌മെൻറ് വിഷയങ്ങളിലും ഡോക്ടറേറ്റ് പ്രോഗ്രാമുകളുമുണ്ട്.
  1961 സെപ്തംബർ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയാണ് റീജ്യണൽ എൻജിനീയറിങ് കോളജ് (ആർ.ഇ.സി) ഉദ്ഘാടനം ചെയ്തത്. 2002-ലാണ് ഡീംഡ് പദവിയോടെ ആർ.ഇ.സി കോളജ് എന്നത് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി) എന്നാക്കിയത്. 
 അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട പി രാജൻ ആർ.ഇ.സിയുടെ ചരിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ഓർമയാണ്. കോളജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന രാജനെ 1976 മാർച്ച് ഒന്നിന് പുലർച്ചെയാണ് ക്യാമ്പസിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. രാജനെ കണ്ടെത്താനായി അച്ഛൻ ടി.വി ഈച്ചരവാരിയർ നടത്തിയ പോരാട്ടം കേരളമനസ്സാക്ഷിയെ പിടിച്ചുലച്ചതാണ്. കെ കരുണാകരന് 1977ൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെക്കേണ്ടി വന്നതും ഈ കേസുമായി ബന്ധപ്പെട്ടാണ്. രാജന്റെ സ്മരണയ്ക്കായി എൻ.ഐ.ടിയിൽ വർഷം തോറും നടത്തുന്ന 'രാഗം' കൾച്ചറൽ ഫെസ്റ്റ് ഏറെ പ്രശസ്തമാണ്.

 

Latest News