ആഗോള ഓഹരി ഇൻഡക്‌സുകൾ വിൽപനക്കാരുടെ നിയന്ത്രണത്തിൽ. പുതിയ നിക്ഷേപങ്ങളിൽ നിന്നും രാജ്യാന്തര ഫണ്ടുകൾ പിന്നോക്കം വലിഞ്ഞു. അമേരിക്കൻ മാർക്കറ്റ് രണ്ടാം വാരവും നഷ്ടത്തിൽ. യൂറോപ്യൻ വിപണികളും വിൽപനക്കാരുടെ പിടിയിലാണ്. ഏഷ്യയിൽ ചൈന, കൊറിയ, ഹോങ്‌കോങ് മാർക്കറ്റുകൾ കഴിഞ്ഞ വാരം തളർന്നു. ഇന്ത്യൻ ഇൻഡക്‌സുകൾ തുടർച്ചയായ മൂന്നാം വാരവും നഷ്ടത്തിൽ. സെൻസെക്‌സ് 398 പോയന്റും നിഫ്റ്റി 88 പോയന്റും കുറഞ്ഞു. റിസർവ് ബാങ്ക് പലിശ നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്തിയത് ഇടപാടുകാരെ വിൽപനക്കാരാക്കി. റിപ്പോ നിരക്ക് ആറര ശതമാനമാനത്തിൽ തുടരുമെന്ന വെളിപ്പെടുത്തൽ വിപണിയെ ചെറിയ അളവിൽ വ്രണപ്പെടുത്തി. തുടർച്ചയായ മൂന്നാം തവണയാണ് കേന്ദ്ര ബാങ്ക് പലിശ മാറ്റമില്ലാതെ നിലനിർത്തുന്നത്.
വിനിമയ വിപണിയിൽ രൂപ പല അവസരത്തിലും ചാഞ്ചാടി. 82.84 ൽ നിന്നും 82.94 ലേയ്ക്ക് ദുർബലമായ ശേഷം ആർബിഐ വായ്പാ അവലോകനത്തിന് ശേഷം 82.54 ലേയ്ക്ക് കരുത്ത് കാണിച്ചു. എന്നാൽ മാർക്കറ്റ് ക്ലോസിങിൽ രൂപ 82.72 ലാണ്. വിദേശ ഓപറേറ്റർമാർ 5677.39 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഇതിനിടയിൽ 975.33 കോടിയുടെ നിക്ഷേപവും അവർ നടത്തി. ആഭ്യന്തര ഫണ്ടുകൾ 1741.38 കോടി രൂപയുടെ വാങ്ങലും 597.88 കോടി രൂപയുടെ വിൽപനയ്ക്കും ഉത്സാഹിച്ചു.
നിഫ്റ്റി സൂചിക ശക്തമായ സാങ്കേതിക തിരുത്തലിന്റെ പാതയിലാണ്. ജൂലൈയിൽ റെക്കോർഡായ 19,991 ൽ നിന്നും ഏകദേശം മൂന്ന് ശതമാനം സൂചിക താഴ്ന്നു. മാർച്ചിലെ താഴ്ചയിൽ നിന്നും വിപണി മുന്നേറിയത് 19 ശതമാനമാണ്. ആ നിലയ്ക്ക് വീക്ഷിച്ചാൽ തിരുത്തലുകൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ 20,034 നെ ലക്ഷ്യമാക്കി ചുവടുവെക്കാം. ഓഗസ്റ്റ് സീരീസ് സെറ്റിൽമെന്റിന് ശേഷം നിഫ്റ്റിലെ 20,400 നെ ലക്ഷ്യമാക്കാം. ദീപാവലി വേളയിൽ ബുൾ റാലിക്ക് അവസരം ഒരുങ്ങിയാൽ അത് ക്രിസ്മസ് ന്യൂഇയർ വരെ ഉണർവ് സൃഷ്ടിക്കാം.
നിഫ്റ്റി മുൻവാരത്തിലെ 19,517 ൽ നിന്നും 19,640 വരെ ഉയർന്ന ഈ അവസരത്തിലെ വിൽപന സമ്മർദം സൂചികയെ 19,412 ലേയ്ക്ക് തളർത്തി. വാരാന്ത്യ ക്ലോസിങിൽ നിഫ്റ്റി 19,428 പോയന്റിലാണ്. ഈ വാരം 19,346 ൽ ആദ്യ സപ്പോർട്ട്, ചെവാഴ്ച അവധിയായതിനാൽ തിരക്കിട്ട് പുതിയ ബയ്യിങിന് ഫണ്ടുകൾ മുതിരില്ല. വാരമധ്യം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 19,265 ലേയ്ക്ക് തളരാം. മികവിന് ശ്രമിച്ചാൽ 19,574-19,721 ല്#ോ പ്രതിരോധമുണ്ട്. സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രെന്റ് ചാർട്ട് ഡാമേജ് വക്കിലാണ്. ഇന്ന് 19,407 നിർണായക താങ്ങ് ക്ലോസിങിൽ നഷ്ടപ്പെട്ടാൽ വിപണി സമ്മർദത്തിലാവും.
ബോംബെ സെൻസെക്‌സ് തുടക്കത്തിൽ മുൻവാരത്തിലെ 65,721 ൽ നിന്നും 66,067 വരെ കയറി. ഈ അവസരത്തിൽ മുൻനിര ഓഹരികളിൽ അലയടിച്ച വിൽപന സമ്മർദം സെൻസെക്‌സിനെ 65,274 ലേയ്ക്ക് തളർത്തുകയും ചെയ്തു. വ്യാപാരാന്ത്യം 65,322 പോയന്റിലാണ്. ഈ വാരം 65,041-64,761 ൽ താങ്ങും 65,834-66,347 പോയന്റിൽ പ്രതിരോധവുമുണ്ട്.
മുൻനിര ഓഹരികളിലെ വിൽപന സമ്മർദവും ലാഭമെടുപ്പും എയർടെൽ, എച്ച് ഡി എഫ് സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസ് ബാങ്ക്, ഇൻഫോസീസ്, സൺ ഫാർമ, മാരുതി, എച്ച് യു എൽ ഓഹരികളെ തളർത്തി. കൂഡ് ഓയിൽ മുന്നേറാൻ ക്ലേശിക്കുന്നു. വാരാന്ത്യം എണ്ണ ബാരലിന് 83 ഡോളറിലാണ്. 85 ഡോളറിലേയ്ക്ക് ഉയരാനുള്ള ശ്രമത്തിനിടയിൽ വിൽപന സമ്മർദം കണക്കിലെടുത്താൽ 80 ഡോളറിൽ വീണ്ടും പരീക്ഷണങ്ങൾ നടത്താം.
അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം തളർന്നു. സാങ്കേതിക തിരുത്തലിൽ കഴിഞ്ഞ വാരം സുചിപ്പിച്ച 1921 ഡോളറിലെ സപ്പോർട്ട് നഷ്ടപ്പെട്ടു. ട്രോയ് ഔൺസിന് 1959 ഡോളറിൽ നിന്നും മഞ്ഞലോഹം 1910 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ 1913 ഡോളറിലാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ ദുർബലമായ സാഹചര്യത്തിൽ 1880 ഡോളറിലേയ്ക്ക് സ്വർണം പരീക്ഷണങ്ങൾക്ക് മുതിരാം.