കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വെഹിക്കിൾ (ഇവി) സ്റ്റാർട്ടപ്പായ ചാർജ് മോഡ്, ഫീനിക്സ് എയ്ഞ്ചൽസിൽ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. വീടുകളിലും വാണിജ്യ കേന്ദ്രങ്ങളിലും ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയന്റുകൾ വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പാണ് ചാർജ്മോഡ്.
കോഴിക്കോട് ആസ്ഥാനമായാണ് ചാർജ്മോഡ് പ്രവർത്തിക്കുന്നത്. കോഴിക്കോട് എൻജിനീയറിംഗ് കോളേജിൽ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദൈ്വത് സി, ക്രിസ് തോമസ് എന്നിവർ ചേർന്ന് 2019 ലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. എൽ ആന്റ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവ ചാർജ്മോഡിന്റെ ഉപഭോക്താക്കളാണ്. ഇന്ന് കേരളത്തിലെ ഇവി ചാർജിംഗ് സ്റ്റേഷനുകളിൽ 90 ശതമാനവും ചാർജ്മോഡാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലൊട്ടാകെ 2000 ലേറെ ചാർജിംഗ് സംവിധാനം ഇവരുടെ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്.
കേരളം ആസ്ഥാനമായി ഷിറാജ് ജേക്കബ്, ജോ രഞ്ജി, ഹരികൃഷ്ണൻ വി എന്നിവർ തുടങ്ങിയ എയ്ഞ്ചൽ കൂട്ടായ്മയാണ് ഫീനിക്സ് എയ്ഞ്ചൽസ്. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ എയ്ഞ്ചൽ നിക്ഷേപം നടത്തുന്നതിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.