തിരുവനന്തപുരം-പതിനാലു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതി പുത്തന്‍ തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജുവിന് 33 വര്‍ഷം കഠിന തടവിനും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. ട്യൂഷന്‍ അധ്യാപകനായ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും, സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെണ്‍കുട്ടിയുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ശിക്ഷ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാല്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2014 കാലഘട്ടത്തില്‍ പ്രതി ട്യൂഷന്‍ എടുത്ത് വന്നിരുന്ന വീട്ടില്‍ വെച്ച് പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം പ്രവര്‍ത്തിച്ച പ്രതി തുടര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡിപ്പിച്ചു. ഇതൊക്കെ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു. ഇതിനുശേഷം പെണ്‍കുട്ടി വഴങ്ങാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്തു.
സാക്ഷി മൊഴികളുടെയും സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരന്‍ ആണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടി മരിച്ചിരുന്നു.
കഠിനംകുളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തി കടക്കാവൂര്‍ സി.ഐ.ആയിരുന്ന ജി. ബി. മുകേഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസിന്‍ ഹാജരായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)