റിയാദ്- സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പ കെടുതികള്‍ക്കിരയായവര്‍ക്ക് സഹായങ്ങള്‍ സമാഹരിക്കാന്‍ ആരംഭിച്ച ജനകീയ സംഭാവന ശേഖരണ കാമ്പയിനിലേക്ക് ചൊവ്വാഴ്ച രാത്രി വരെ 35.1 കോടി റിയാല്‍ കവിഞ്ഞു. 15,52,196 പേര്‍ സംഭാവനകള്‍ നല്‍കി. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിനു കീഴിലെ സാഹിം പ്ലാറ്റ്‌ഫോം വഴിയാണ് സംഭാവന ശേഖരണ യജ്ഞം നടത്തുന്നത്.
അതിനിടെ, തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പബാധിതരെ സഹായിക്കുന്നതില്‍ പങ്കാളിത്തം വഹിക്കുന്ന കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍, സൗദി റെഡ് ക്രസന്റ് സംഘത്തെ തുര്‍ക്കി വിദേശ മന്ത്രി മെവ്‌ലുത് ജവാസോഗ്‌ലു സന്ദര്‍ശിച്ചു. തുര്‍ക്കിയിലെ ഹാതായ് നഗരത്തില്‍ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ നടത്തിയ ഫീല്‍ഡ് സന്ദര്‍ശനത്തിനിടെയാണ് തുര്‍ക്കി വിദേശ മന്ത്രിയും സൗദി സംഘവും കൂടിക്കാഴ്ച നടത്തിയത്. ഭൂകമ്പബാധിതരെ സഹായിക്കാന്‍ സൗദി റിലീഫ് സംഘങ്ങള്‍ ദ്രുതഗതിയില്‍ പ്രതികരിച്ചതിനെ മെവ്‌ലുത് ജവാസോഗ്‌ലു പ്രശംസിച്ചു. സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള അഗാധമായ ബന്ധമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സൗദി ഗവണ്‍മെന്റിന് അകമഴിഞ്ഞ നന്ദി പറയുന്നതായും തുര്‍ക്കി വിദേശ മന്ത്രി വ്യക്തമാക്കി. ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങള്‍ തരണം ചെയ്യാന്‍ എല്ലാവിധ സഹായങ്ങളും സൗദി അറേബ്യ തുടരുമെന്ന് സൗദി സംഘം തുര്‍ക്കി വിദേശ മന്ത്രിയെ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)