Sorry, you need to enable JavaScript to visit this website.

'വേലുപിള്ള പ്രഭാകരൻ കൊല്ലപ്പെട്ടു'; നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്ക

കൊളംബോ - എൽ.ടി.ടി.ഇ സ്ഥാപക നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം ഉടൻ തിരികെയെത്തുമെന്നുമുള്ള തമിഴ് നാഷണലിസ്റ്റ് മൂവ്‌മെന്റ് നേതാവ് പി നെടുമാരന്റെ അവകാശവാദം തള്ളി ശ്രീലങ്ക. പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടെന്ന് ശ്രീലങ്കൻ സേനാവൃത്തങ്ങൾ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 
 വേലുപിള്ള പ്രഭാകരൻ 2009ൽ ശ്രീലങ്കൻ ദൗത്യസേനയുടെ വെടിയേറ്റാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടതായി അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ സർക്കാർ സ്ഥിരീകരിച്ചതാണെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
 എന്നാൽ, പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്നും അവശ്യസമയത്ത് പ്രത്യക്ഷപ്പെടുമെന്നും തഞ്ചാവൂരിൽ വച്ച് ടി.എൻ.എം നേതാവ് നെടുമാരൻ വെളിപ്പെടുത്തിയിരുന്നു. തന്റെ കുടുംബം, പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ പ്രഭാകരൻ എവിടെയാണെന്ന് വ്യക്തമാക്കാനാവില്ല. പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് തന്റെ വെളിപ്പെടുത്തലെന്നും തമിഴ് ഇഴം സംബന്ധിച്ച തന്റെ പദ്ധതി തക്ക സമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നുമായിരുന്നു നെടുമാരന്റെ വെളിപ്പെടുത്തൽ. ഇതാണ് ശ്രീലങ്ക പൂർണമായും തള്ളിയത്.

Read More

വിവാഹവസ്ത്രവും കോട്ടും ധരിച്ച് വധു പരീക്ഷാഹാളിൽ; മണവാട്ടിക്ക് പ്രോത്സാഹനവുമായി സോഷ്യൽമീഡിയ

ജീവിതവുമായി ബന്ധപ്പെട്ട രണ്ട് നിർണായക ചുവടുകളാണ് വിവാഹവും പരീക്ഷയും. പക്ഷേ, വിവാഹദിവസം തന്നെ പരീക്ഷയും വന്നാലോ? ഇവ രണ്ടും ഭംഗിയായി മാനേജ് ചെയ്ത് സുന്ദരിയായിരിക്കുകയാണ് കേരളത്തിലെ ഒരു വധു. 
 വിവാഹതിരക്കിലും പരീക്ഷക്ക് മുൻഗണന നൽകിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. രണ്ട് മില്യണിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിലെ വിദ്യാർത്ഥിനിയാണ് വധു ശ്രീലക്ഷ്മി അനിൽ.
 വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് ഇവർ പരീക്ഷാഹാളിൽ എത്തിയത്. വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ടും സ്റ്റെതസ്‌ക്കോപ്പുമെല്ലാമായി മനോഹര കാഴ്ച. കൂടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് വധുവിനെ ലാബ് കോട്ടും മറ്റും ധരിപ്പിച്ചത്. 
  വിവാഹ സുദിനത്തിൽ പരീക്ഷ എഴുതാനെത്തിയ വധുവിന്റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴേക്കും കരിയർ അവസാനിപ്പിക്കുന്ന പലർക്കും ശ്രീലക്ഷ്മി മാതൃകയാണെന്നും പലരും ഓർമിപ്പിച്ചു. 

Latest News