Sorry, you need to enable JavaScript to visit this website.

ചിന്താ ജെറോമുമായി ബന്ധപ്പെട്ട വിവാദം; വിശദീകരണവുമായി റിസോര്‍ട്ട് ഉടമ

കൊല്ലം-യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമുമായി ബന്ധപ്പെട്ട റിസോര്‍ട്ട് വിവാദത്തില്‍ വിശദീകരണവുമായി തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ട് ഉടമ. ചിന്ത ജെറോം കുടുംബ സുഹൃത്താണെന്നും സ്ഥാപനം നിശ്ചയിച്ച വാടക നല്‍കിയാണ് ചിന്ത താമസിച്ചതെന്നും ഉടമ പറഞ്ഞു. ചിന്തയുടെ അമ്മയെ ചികിത്സിക്കുന്നത് തന്റെ ഭാര്യയാണെന്നും നിയമങ്ങള്‍ പാലിച്ചാണ് സ്ഥാപനം നടത്തുന്നതെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം.
കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാവാശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു സുനില്‍ പന്തളം
വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും ജി.എസ്.ടി കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു. അമ്മയുടെ ആയുര്‍വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ആവശ്യം.
പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2021-2022 കാലയളവില്‍ ഒന്നരക്കൊല്ലത്തോളം ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാല്‍ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്നത് പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നല്‍കിയതെന്നുമാണ് ചിന്ത പറയുന്നത്.
ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. കോവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നതായാണ് ചിന്ത പറയുന്നു.നടക്കാനുള്ള പ്രയാസം ഉണ്ടായിരുന്നു. അറ്റാച്ച്ഡ് ബാത്‌റൂം വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുര്‍വേദ ചികിത്സയും ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്നതിന്റെ അപാര്‍ട്‌മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നല്‍കിയത്. കുറച്ചു മാസം തന്റെ കയ്യില്‍ നിന്നും കുറച്ചു മാസം അമ്മയുടെ പെന്ഷനില്‍ നിന്നുമാണ് പണം നല്‍കിയത്. റിസോര്‍ട്ടുകാര്‍ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നല്‍കിയത്. മാതാപിതാക്കളുടെ പെന്‍ഷന്‍ ഉണ്ട്'. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകര്യ വിവരങ്ങള്‍ പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നുമായിരുന്നു ചിന്ത വ്യക്തമാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News