മുംബൈ : കാര്‍ത്തിക് പ്രതീക്ഷയിലാണ്, ഈ വര്‍ഷമെങ്കിലും തന്റെ സ്‌കൂളിലേക്ക് പഠിക്കാനായി ഏതെങ്കിലും വിദ്യാര്‍ത്ഥി എത്തുമെന്ന് അവര്‍ കരുതുന്നു. കൂടെ പഠിക്കാനും കൂട്ടു കൂടാനും ആരുമില്ലാത്തതിന്റെ സങ്കടം അവന് മാത്രമേ അറിയൂ. ഒരേയൊരു വിദ്യാര്‍ത്ഥിക്ക് വേണ്ടി ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതതിനെക്കുറിച്ച് അറിയുമോ ? അങ്ങനെ ഒരു സ്‌കൂള്‍ ഉണ്ട്, മഹാരാഷ്ട്രയില്‍. വാഷി ജില്ലയിലെ ഗണേഷ്പൂര്‍ എന്ന കൊച്ചു ഗ്രാമത്തിലാണ് ഈ സ്‌കൂള്‍ എന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമമാണ് ഇത്. ആകെ 150 പേരാണ് ഇവിടെ താമസം. അവിടെ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂള്‍ ഉണ്ട്. ഒന്ന് മുതല്‍ നാല് വരെ ക്ലാസിലാണ് ഇവിടെ പഠിപ്പിക്കാന്‍ അനുമതി ഉള്ളത്. എന്നാല്‍, ഈ വിദ്യാലയത്തില്‍ ആകപ്പാടെ ഒരൊറ്റ വിദ്യാര്‍ത്ഥി മാത്രമേ ഉള്ളൂ. കാരണം, എന്താണെന്നോ? ഒന്നു മുതല്‍ നാല് വരെ പഠിക്കേണ്ട പ്രായത്തില്‍ വരുന്ന ഒരേയൊരു കുട്ടിയേ ഈ ഗ്രാമത്തില്‍ ഉള്ളൂ. എന്നാല്‍, ഒറ്റ വിദ്യാര്‍ത്ഥിയേ ഉള്ളൂ എന്നതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല. ഒറ്റ വിദ്യാര്‍ത്ഥിയെ ഉള്ളൂവെങ്കിലും പഠിപ്പിക്കുന്നത് തുടരാന്‍ വിദ്യാലയം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂന്നാം ക്ലാസിലാണ് ഇവിടെയുള്ള ഏക വിദ്യാര്‍ത്ഥി കാര്‍ത്തിക് ഷോഗോകര്‍ പഠിക്കുന്നത്. അവനെ പഠിപ്പിക്കാന്‍ ഒരു അധ്യാപകനും ഉണ്ട്. പേര്, കിഷോര്‍ മങ്കര്‍. കാര്‍ത്തിക്കിനെ പഠിപ്പിക്കാനായി ദിവസവും 12 കിലോമീറ്റര്‍ യാത്ര ചെയ്താണ് അദ്ദേഹം എത്തുന്നത്.
ഒരേയൊരു വിദ്യാര്‍ത്ഥിയും അധ്യാപകനും ആണെങ്കിലും ഇരുവരും ചേര്‍ന്ന് രാവിലെ അസംബ്ലിയില്‍ ദേശീയഗാനം പാടുന്നു. ശേഷം കാര്‍ത്തിക്കിനെ കിഷോര്‍ പഠിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി സ്‌കൂളില്‍ ചേര്‍ന്ന ഏകവിദ്യാര്‍ത്ഥി കാര്‍ത്തിക് ആണെന്നും താനാണിവിടെ ആകെയുള്ള അധ്യാപകന്‍ എന്നും കിഷോര്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)