കോഴിക്കോട്- നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സെപ്തംബറിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ പൊതുമുതൽ നഷ്ടത്തിന്റെ പേരിൽ പി.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സ്വത്തുകൾ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കണ്ടുകെട്ടാനുള്ള നടപടി തീർത്തും വിവേചനപരവും വംശീയ വേർതിരിവുമുളള തീരുമാനമാണെന്ന് വെൽഫെയർ പാർട്ടി.
ഹർത്താലിന് മുൻകൂർ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തിൽ നിരവധി ഹർത്താലുകൾ നടന്നിട്ടുണ്ട്. അതിൽ പലതിലും അക്രമവും പൊതുമുതൽ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാർക്കശ്യ സമീപനം ഇപ്പോൾ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാൻ കഴിയില്ല. സംഘപരിവാർ കാലത്ത് ആർ.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങൾ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. അക്രമ പ്രവർത്തനം ആരുടെ ഭാഗത്തു നിന്നായാലും അത് എതിർക്കപ്പെടേണ്ടതാണ്. പക്ഷേ ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോൾ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സർക്കാരും കടന്നിരിക്കുന്നത്. ചിലർക്കെതിരെ മാത്രമാകുമ്പോൾ നീതി നിർവഹണത്തിന് എന്തൊരു വേഗതയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ട് കെട്ടിയ യു.പി സർക്കാരിന്റെയും ബുൾഡോസർ രാജ് നടപ്പാക്കിയ യു.പി., മധ്യപ്രദേശ്, ഹരിയാന, ദൽഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സർക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തിൽ ഹൈക്കോടതി നിർദേശത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത്.
ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ അക്രമാസക്തമായ ഹർത്താലാണ് സംഘ്പരിവാർ നടത്തിയത്. ബിജെപിയുടെ സമുന്നത നേതാക്കളുടെ നേതൃത്വത്തിലാണ് കേരളം മുഴുവൻ പൊതുമുതൽ നശിപ്പിച്ചും പോലീസുകാരെ ആക്രമിച്ചും അഴിഞ്ഞാടിയത്. അതിന്റെ പേരിൽ ഒരാൾക്കെതിരെയും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആ കേസുകൾ എല്ലാം ഇപ്പോൾ നിശ്ചലവുമാണ്. ചിലർ ചെയ്യുന്നത് സ്വാഭാവികവും മറ്റുചിലരുടേത് അസ്വാഭാവികവും എന്ന് നിയമവ്യവസ്ഥകൾ തന്നെ വിലയിരുത്താൻ തുടങ്ങിയാൽ അതിനർത്ഥം നീതിപൂർവമായ നിയമനിർവഹണ വ്യവസ്ഥ ദുർബലമായിരിക്കുന്നു എന്നാണ്. അത്തരമൊരു സന്ദേശം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.