തിരുവനന്തപുരം : നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ രാഷ്ട്രീയ ഗുരുവാണ് സി.പി.എമ്മിന്റെ സമുന്നത നേതാവായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്. അദ്ദേഹത്തോടുള്ള ആദരവിനെപ്പറ്റിയും തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ കോടിയേരി വഹിച്ച പങ്കിനെക്കുറിച്ചെല്ലാം ഷംസീര്‍ ഇടയ്ക്കിടെ വാചാലനാകാറുണ്ട് .ഇപ്പോള്‍ തന്റെ സിനിമാ അഭിനയ മോഹത്തെ കോടിയേരി തല്ലിക്കെടുത്തിയ കഥ പറയുകയാണ് എ.എന്‍.ഷംസീര്‍. സംഭവം ഇങ്ങനെ....
2014 ലോകസഭ തെരഞ്ഞെടുപ്പ് കാലം. ഇപ്പോഴത്തെ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വടകര ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എതിരാളി മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പില്‍ 3306 വോട്ടുകള്‍ക്ക് എ എന്‍ ഷംസീര്‍ തോറ്റു. അപ്പോഴാണ് സംവിധായകന് രഞ്ജിത്തിന്റെ ഒരു ഫോണ്‍ വിളി ഷംസീറിനെ തേടിയെത്തുന്നത്. തന്റെ സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാമോ എന്ന് ചോദ്യം. ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയ ഷംസീര്‍ നിര്‍ബന്ധം കൂടിയപ്പോള്‍ തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ അടുക്കല്‍ എത്തി. കോടിയേരി സഖാവിന്റെ അഭിപ്രായം തേടിയിട്ട് സിനിമയില്‍ അഭിനയിക്കാമെന്ന് ഷംസീര്‍ തീരുമാനിച്ചു. അങ്ങനെ കോടിയേരി ബാലകൃഷ്ണനോട് ഷംസീര്‍ വിഷയം അവതരിപ്പിച്ചു. സംവിധായകന് രഞ്ജിത്തിന്റെ സിനിമയിലെ ഒരു സീനില്‍ അഭിനയിക്കാന്‍ ക്ഷണമുണ്ട് എന്ന് പറഞ്ഞു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരു നിമിഷം ഷംസീറിനെ നോക്കിയ കോടിയേരി, ഒടുവില്‍ ഇങ്ങനെ പറഞ്ഞു, ' നീ തിരഞ്ഞെടുപ്പില്‍ തോറ്റു നില്‍ക്കുകയാണ്, ഇപ്പോള്‍ നീ പോയി അഭിനയിച്ചാല്‍, അയാള്‍ തിരഞ്ഞെടുപ്പില്‍ തോറ്റു ഇപ്പോള്‍ സിനിമയില്‍ പോയി ഇരിക്കുകയാണ് എന്ന് നാട്ടുകാര്‍ പറയും. അതുകൊണ്ട് വേണ്ടാത്ത പണിക്ക് ഒന്നും നില്‍ക്കണ്ട, നീ ഈ പണി തന്നെ എടുത്താല്‍ മതി''
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് നിയമസഭാ സ്പീക്കര്‍ തനിക്ക് ലഭിച്ച സിനിമ അവസരത്തെ കുറിച്ച് പറഞ്ഞത്. നടനും നിര്‍മാതവുമായ മണിയന്‍പിള്ള രാജുവിന്റെ 'ചിരിച്ചും ചിരിപ്പിച്ചും' എന്ന പുസ്തകവും സ്പീക്കര്‍ പ്രകാശനം ചെയ്തു.