ഇടുക്കി- മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറക്ക് സമീപം വിനോദസഞ്ചാരികളുടെ കാര്‍ ഓട്ടത്തിനിടെ കത്തി നശിച്ചു. കോട്ടയം സ്വദേശികളായ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. കാര്‍ ഓട്ടത്തിനിയില്‍ പെട്ടെന്ന് തീപ്പിടിക്കുകയായിരുന്നു. പുക ഉയര്‍ന്നതോടെ ഡ്രൈവറും യാത്രക്കാരും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം കത്തുകയായിരുന്നു. മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തിയമര്‍ന്നു.
തൂവാനത്ത് കാണാതായ യുവാവിനായുളള തെരച്ചില്‍ വിഫലം
ഇടുക്കി- ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തിന് സമീപം ആറ്റില്‍ കാണാതായ തമിഴ്‌നാട് സ്വദേശിയായ യുവാവിനായുളള മൂന്നാം ദിവസത്തെ തെരച്ചിലും വിഫലമായി. തൂവാനത്തേക്കുള്ള ട്രക്കിംഗ് നിര്‍ത്തിവെച്ചു.
ശനിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് 41 അംഗ സംഘത്തോടൊപ്പം എത്തിയ തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ല അമ്പത്തൂരില്‍ പുതുതെരുവ് സ്വദേശി വിശാല്‍ (27) ആറിന് കുറുകെ കടക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ മുങ്ങിയത്. ആലാംപെട്ടി ഇക്കോ ടൂറിസം ഓഫിസില്‍ നിന്നും ടിക്കറ്റ് എടുത്താണ് ഒന്നരമണിക്കൂര്‍ ട്രക്കിംഗ് സഹിതം തൂവാനം വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്. ആറ്റില്‍ നീരൊഴുക്ക് കൂടുമ്പോള്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നതല്ല.
കഴിഞ്ഞ ദിവസം വെള്ളച്ചാട്ടം കാണാന്‍ മാത്രം അനുവദിച്ചിരുന്ന സാഹചര്യത്തില്‍ യുവാക്കള്‍ ആറിന് കുറുകെ കടക്കാന്‍ പാറയില്‍ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഗ്‌നിശമന സേനാംഗങ്ങളും പോലീസും വനപാലകസംഘവുമാണ് തെരച്ചില്‍ നടത്തുന്നത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കിളിരൂര്‍- ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂര്‍ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം തെള്ളകത്തെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് രശ്മിക്ക് ഭക്ഷ്യക്ഷ ബാധയേറ്റത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
പരാതിയെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടിച്ചിരുന്നു. രശ്മിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. അതിനാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം നഴ്‌സിങ് ഓഫീസറായിരുന്നു രശ്മി. സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്നാണ് ഡിസംബര്‍ 31ന് രശ്മി, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെതുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.
രശ്മിയുടെ ആന്തരീകാവയവങ്ങള്‍ക്ക് അണുബാധ രൂക്ഷമായതോടെ വെന്റിലേറ്റര്‍ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇതിനിടെ തിങ്കളാഴ്ച രാവിലെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)