Sorry, you need to enable JavaScript to visit this website.

അമേരിക്കയിലേക്ക് മതില്‍ ചാടാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വീണു മരിച്ചു

മെക്‌സിക്കോ സിറ്റി- അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍  തെക്കു കിഴക്കന്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ മതിലില്‍ നിന്നു വീണു മരിച്ചു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്തു  അനധികൃത കുടിയേറ്റം തടയാന്‍ നിര്‍മിച്ച 'ട്രംപ് വാള്‍' ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ബ്രിജ്കുമാര്‍ യാദവാണ് (32) മരിച്ചത്.  
ഭാര്യ പൂജയ്ക്കും മൂന്നു വയസുള്ള മകന്‍ തന്മയിനും പരുക്കേറ്റു.
ഉത്തര്‍ പ്രദേശികളായ ഇവര്‍ ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ നിന്നു നവംബര്‍ 18 നു പുറപ്പെട്ടതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. മെക്‌സിക്കോയില്‍ എത്തിയ ശേഷം യാദവ് നാട്ടിലുള്ള ബന്ധുക്കളെ വിളിച്ചിരുന്നു. അപകടം സംഭവിച്ച ശേഷം പൂജ അവരെ വിളിച്ചു വിവരം അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


യാദവും മകനും മതില്‍ ചാടാന്‍ ശ്രമിക്കുമ്പോള്‍ മെക്‌സിക്കന്‍ ഭൂമിയിലേക്കു തന്നെ വീണു. പൂജ യു.എസ് അതിര്‍ത്തിക്കുള്ളിലും. കുട്ടിയെ പിന്നീട് പൂജയ്ക്കു എത്തിച്ചു കൊടുക്കുകയായിരുന്നു.
യാദവിനെയും കുടുംബത്തെയും യുഎസില്‍ എത്തിക്കാമെന്ന വാഗ്ദാനവുമായി കേതുര്‍ പട്ടേല്‍ എന്നൊരാള്‍ എത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ഒന്നേകാല്‍ കോടി രൂപയാണ് ചോദിച്ചത്. ഗാന്ധിനഗറിലെ അനധികൃത കുടിയേറ്റ റാക്കറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു യാദവ്. പൂജ അധ്യാപികയും. ഉത്തര്‍ പ്രദേശില്‍ നിന്ന് ഏഴു വര്ഷം മുന്‍പാണ് അവര്‍ ഗുജറാത്തില്‍ എത്തിയത്.

 

Latest News