കൊച്ചി - കേരളത്തിൽ നിന്നുള്ള തേയില കയറ്റുമതി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷമായി രണ്ടു ശതമാനത്തിന്റെ ക്രമാനുഗത വാർഷിക വളർച്ചയാണ് തേയില കയറ്റുമതി രേഖപ്പെടുത്തുന്നത്. ആഗോള വാണിജ്യ-ധനകാര്യ സ്ഥാപനമായ ഡ്രിപ് കാപിറ്റലിന്റെ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം, അതായത് 2019-2020-ൽ കേരളത്തിൽ നിന്ന് മൊത്തം 109 ദശലക്ഷം ഡോളറിന്റെ തേയിലയാണ് കയറ്റുമതി ചെയ്തത്. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ തേയില കയറ്റുമതി രണ്ടു ശതമാനമെന്ന നിരക്കിൽ വാർഷിക വർധന രേഖപ്പെടുത്തി. ഗ്രീൻ ടീയുടെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കുകയും മൂല്യവർധിത ഉൽപന്നങ്ങൾ കൂടുതൽ പുറത്തിറക്കുകയും ചെയ്താൽ സംസ്ഥാനത്തെ തേയില കയറ്റുമതി വർധിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബ്രാൻഡ് ഇമേജിന് മുൻഗണന നൽകണം. വലിയ പാക്കേജിനേക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ചെറിയ പാക്കേജിന് ഊന്നൽ നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. റെഡി-ടു-ഡ്രിങ്ക് ടീ പോലുള്ള ഉപഭോഗ രീതികൾ വികസിപ്പിച്ചെടുത്താൽ തേയില വിപണിയിൽ ഒരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം. സാങ്കേതിക വിദ്യയും ഡാറ്റ അനലിറ്റിക്സും ഉപയോഗിച്ച് ഇന്ത്യ, മെക്സിക്കോ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ചെറുകിട ഇടത്തരം കമ്പനികൾക്ക് ഡ്രിപ് കാപിറ്റൽ പ്രവർത്തന മൂലധന സഹായം ലഭ്യമാക്കുന്നുണ്ട്.
പ്രവർത്തനം ആരംഭിച്ചതിനു ശേഷം സംരംഭ മൂലധനമായും വായ്പയായും ഡ്രിപ് 200 ദശലക്ഷം ഡോളർ സമാഹരിച്ചു. ആക്‌സൽ പാർട്‌ണേഴ്‌സ്, സെക്വോയ ക്യാപിറ്റൽ, വിങ് വിസി, വൈ കോമ്പിനേറ്റർ തുടങ്ങിയ നിക്ഷേപകരിലൂടെ കമ്പനി 45 ദശലക്ഷം ഡോളർ സമാഹരിച്ചു.
കൂടാതെ 150 ദശലക്ഷം ഡോളർ ഫാമിലി ഓഫീസുകൾ, എച്ച്എൻഐകൾ, സ്ഥാപന നിക്ഷേപകർ, സാമ്പത്തിക ഉപദേഷ്ടാക്കൾ എന്നിവരിൽ നിന്നും സമാഹരിച്ചു. 2021 മാർച്ച് വരെ അന്താരാഷ്ട്ര വ്യാപാരത്തിനായി 1.2 ബില്യൺ ഡോളറിലധികം ധനസഹായം നൽകി.