നീ എന്റെ മകനോട് ചെയ്തത് ഓര്‍ത്ത് ലജ്ജിക്കുന്നു

ഹോളിവുഡ് നടന്‍ കെവിന്‍ സ്‌പേസിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍
 
ബോസ്റ്റണ്‍- ഹോളിവുഡ് നടന്‍ കെവിന്‍ സ്‌പേസിക്കെതിരെ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍. 1980 കള്‍ മുതല്‍ 2016 വരെയുള്ള കാലയളവില്‍ സ്ത്രീകളേയും പുരുഷന്മാരേയും പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നരിക്കെ, ദശാബ്ദങ്ങള്‍ നീണ്ട കെവിന്റെ ഹോളിവുഡ് ജീവിതം തന്നെ സംശയനിഴലിലായി. ലണ്ടന്‍ ഓള്‍ഡ് വിക തിയേറ്റര്‍ കലാ സംവിധായകനായും കെവിന്‍ പ്രവര്‍ത്തിച്ചിരുന്നു.

18 വയസ്സായ മകനെ കെവിന്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണവുമായി മുന്‍ ടെലിവിഷന്‍ അവതാരക ഹീതര്‍ അണ്‍റൂയാണ് ഏറ്റവും ഒടുവില്‍ രംഗത്തുവന്നിരിക്കുന്നത്. 2016 ജൂലൈയില്‍ മസാചുസറ്റ്‌സിലെ ബാറില്‍ കൊണ്ടുപോയാണ് മകനെ പീഡിപ്പിച്ചതെന്ന് ബോസ്റ്റണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹീതര്‍ പറഞ്ഞു. മസാചുസറ്റ്‌സില്‍ മദ്യപിക്കാനുള്ള പ്രായം 21 വയസ്സായിരിക്കെയാണ് 18 കാരനായ തന്റെ മകനെ ബാറില്‍ കൊണ്ടുപോയി കുടിപ്പിച്ച ശേഷം വൃത്തികേട് ചെയ്തതെന്ന് അവര്‍ പറഞ്ഞു.  കെവിന്‍ സ്‌പേസി ബാത്ത് റൂമില്‍ പോയപ്പോഴാണ് പാര്‍ട്ടിക്ക് കൊണ്ടുപോയ മകന്‍ അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് ഹീതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണെന്നും അവര്‍ വെളിപ്പെടുത്തി. കെവിന്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും അതോര്‍ത്ത് ലജ്ജിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ പണ്ടുമുതലേ സ്വവര്‍ഗ രതി ഇഷ്ടപ്പെടുന്നയാളാണെന്ന് വെളിപ്പെടുത്തി കേസുകളില്‍നിന്ന് രക്ഷപ്പെടാനുള്ള കെവിന്റെ ശ്രമം കൂടുതല്‍ എതിര്‍പ്പുകളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
ലൈംഗിക ആരോപണങ്ങളില്‍ പെട്ട കെവിന്‍ സ്പേസിയുമായുള്ള എല്ലാ തൊഴില്‍ബന്ധങ്ങളും വിച്ഛേദിക്കാന്‍ സ്ട്രീമിംഗ് ശൃംഖലയായ നെറ്റ്ഫ്ളിക്സ് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 'ഹൗസ് ഓഫ് കാര്‍ഡ്സ്' എന്ന അദ്ദേഹത്തിന്റെ പരിപാടി നിര്‍ത്തലാക്കി. നടന്‍ അഭിനയിച്ച  ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.  പ്രമുഖ നടന്‍ അന്തൊണി റാപ്പ്  ബാലതാരമായിരുന്നപ്പോള്‍ കെവിന്‍ സ്പേസി  പീഡിപ്പിക്കാന്‍ ശ്രമിച്ചതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1986ല്‍ നടന്ന സംഭവത്തില്‍ സ്പേസി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.  14 വയസുമാത്രം ഉണ്ടായിരുന്നപ്പോഴാണ് റാപ്പിനെ പ്രലോഭിപ്പിക്കാന്‍ സ്പേസി ശ്രമിച്ചത്.

Latest News