Sorry, you need to enable JavaScript to visit this website.

ജെറ്റ് എയറിന് അന്താരാഷ്ട്ര റൂട്ടുകളും നഷ്ടമാകുന്നു

സാമ്പത്തിക പ്രതിസന്ധിയാൽ സർവീസുകൾ നിർത്തിവെച്ച ജെറ്റ് എയറിന് അന്താരാഷ്ട്ര റൂട്ടുകളുടെ അവകാശവും നഷ്ടമാകുന്നു. ജെറ്റ് എയർവേയ്‌സ് സർവീസ് നടത്തിക്കൊണ്ടിരുന്ന ആഭ്യന്തര റൂട്ടുകൾ മറ്റു കമ്പനികൾക്ക് അനുവദിച്ചതിനു പിന്നാലെ അന്താരാഷ്ട്ര സർവീസുകളും കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 
എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ, വിസ്താര, എയർ ഏഷ്യ എന്നീ കമ്പനികൾക്കാണ് സർവീസുകൾ ലഭിക്കുന്നത്. വിസ്താര ഇതുവരെ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചിട്ടില്ലെങ്കിലും അതിനുള്ള മാനദണ്ഡങ്ങൾ പൂർത്തിയായതിനാൽ വൈകാതെ സർവീസ് തുടങ്ങാനായയേക്കും. എന്നാൽ എയർ ഏഷ്യ ഇന്ത്യക്ക് അന്താരാഷ്ട്ര സർവീസുകൾ തുടങ്ങാൻ ഇനിയും പല കടമ്പകളും കടക്കേണ്ടതുണ്ട്.  
വ്യോമയാന മന്ത്രാലയം സെക്രട്ടറി പ്രദീപ് സിംഗ് ഖരോള, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രതിനിധികളുമായും എയർലൈൻ കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി. ജെറ്റ് എയർവേയ്‌സ് സർവീസ് നടത്തിയിരുന്ന ഗൾഫ് തെക്കുകിഴക്കൻ ഏഷ്യ, ലണ്ടൻ യൂറോപ്പ് സർവീസുകളിലാണ് ഒട്ടുമിക്ക കമ്പനികൾക്കും താൽപര്യം. ലാഭകരമായ റൂട്ടുകളായ മുംബൈ-പാരിസ്, മുംബൈ-ലണ്ടൻ, ദൽഹി-ദുബായ് എന്നിവയിലാണ് എല്ലാ എയർലൈനുകൾക്കും താൽപര്യം. സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും ദൽഹി-ദുബായ് സർവീസിനാണ് ശ്രമിക്കുന്നത്. എയർ ഇന്ത്യക്ക് മുംബൈ-ലണ്ടൻ റൂട്ടിലും താൽപര്യമുണ്ട്. ജെറ്റ് എയർവേയ്‌സിന്റെ വിദേശ റൂട്ടുകൾ താൽക്കാലികമായാണ് മറ്റ് കമ്പനികൾക്ക് നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 
ജെറ്റ് എയർവേയ്‌സിന്റെ റൂട്ടുകളിൽ മറ്റു കമ്പനികൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ തീരുമാനം ജെറ്റ് എയർവേയ്‌സിന്റെ മൂല്യം കുത്തനെ ഇടിയാൻ കാരണമായേക്കും.
 

Latest News