ന്യൂഡൽഹി - ബി.ജെ.പിയിൽ ചേരാൻ തനിക്കു മേൽ സമ്മർദ്ദമുണ്ടെന്നും താൻ ആ വഴിക്കു പോകില്ലെന്നും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ആം ആദ്മി എം.എൽ.എമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടക്കവേ, ഡൽഹിയിലെ രോഹിണിയിൽ ഒരു സ്കൂളിന്റെ തറക്കല്ലിടൽ കർമത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
അവർക്ക് ഞങ്ങൾക്കെതിരെ എന്ത് ഗൂഢാലോചനയും നടത്താം. എന്നാൽ, ഞാൻ തറപ്പിച്ചും ഉറപ്പിച്ചും പറയുന്നു: ഞാൻ വളയുന്ന പ്രശ്നമില്ല. അവർ എന്നോട് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെടുന്നു. എന്നിട്ട് അവർ എന്നെ വെറുതെ വിടുമത്രെ. എന്നാൽ ഞാൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.
ഡൽഹി സർക്കാർ എല്ലാ വർഷവും ബജറ്റിന്റെ 40 ശതമാനം സ്കൂളുകൾക്കും ആശുപത്രികൾക്കുമായി ചെലവഴിക്കുമ്പോൾ മോഡി സർക്കാർ ദേശീയ ബജറ്റിന്റെ നാലു ശതമാനം മാത്രമാണ് ചെലവഴിക്കുന്നതെന്നും കെജ്രിവാൾ വ്യക്തമാക്കി.