Sorry, you need to enable JavaScript to visit this website.

മിസറ്റർ നെതന്യാഹു പേടിക്കേണ്ട; ഹമാസുമായി കരാറിലെത്താന്‍ ധൈര്യം പകര്‍ന്ന് പ്രതിപക്ഷം, സര്‍ക്കാര്‍ വീഴില്ല

ടെല്‍അവീവ്-ബന്ദികളുടെ മോചനനത്തിനായി ഹമാസുമായി വീണ്ടുവിചാരമില്ലാത്ത കരാറിലെത്തിയാല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ ഭീഷണി പ്രധാനമന്ത്രി നെതന്യാഹുവിനെ പ്രതിസന്ധിയിലാക്കിയിരിക്കെ, സര്‍ക്കാരിനെ പിന്തുണക്കുമെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ്.
ബന്ദികളെ വീടുകളിലെത്തിക്കുന്നതിനുള്ള എല്ലാ കരാറിനും തന്റെ പാര്‍ട്ടി
യെഷ് ആറ്റിദ് പാര്‍ട്ടി  പിന്തുണ നല്‍കുമെന്ന്  ലാപിഡ് പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് ഫലസ്തീന്‍ സുരക്ഷാ തടവുകാരെ മോചിപ്പിക്കാനും ഗാസയിലെ പോരാട്ടം ദീര്‍ഘകാലം നിര്‍ത്തിവെക്കാനും വ്യവസ്ഥ ചെയുന്ന കരാറിനുള്ള സാധ്യത വര്‍ധിച്ചിരിക്കെയാണ് ഗവണ്‍മെന്റിന് അതിജീവിക്കാന്‍ കഴിയുമെന്ന പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഹമാസുമായുള്ള കരാറിലുണ്ടാകുമെന്് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല വിശദാംശങ്ങളെയും വലതുപക്ഷ രാഷ്ട്രീയക്കാര്‍ ശക്തമായി വിമര്‍ശിക്കുകയാണ്.
തട്ടിക്കൊണ്ടുപോയവരെ തിരികെ എത്തിക്കുന്നത് അവരോടും അവരുടെ കുടുംബങ്ങളോടുമുള്ള നമ്മുടെ കടമയാണെന്നും അതിനുസാധിച്ചില്ലെങ്കിലും  പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള അടിസ്ഥാന വിശ്വാസത്തെ തന്നെ ബാധിക്കുമെന്നും  ലാപിഡ് പറയുന്നു.
ഹമാസുമായുള്ള കരാറിന് അംഗീകാരം നല്‍കുന്നതിനായി യെഷ് ആറ്റിദ് പാര്‍ട്ടി സര്‍ക്കാരില്‍ ചേരുമെന്നാണ് ചില ഹീബ്രു മാധ്യമങ്ങള്‍ ലാപിഡിന്റെ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.

 

Latest News