Sorry, you need to enable JavaScript to visit this website.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്, പൊതുജനങ്ങള്‍ അഭിപ്രായം അറിയിക്കണമെന്ന് പത്രപ്പരസ്യം

ന്യൂദല്‍ഹി -  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിച്ചുകൊണ്ട് പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചു. ഇതിനായി നിയമ മന്ത്രാലയം നിയമിച്ച ഉന്നതതല സമിതിയുടെ സെക്രട്ടറിയുടെ പേരിലാണ് പരസ്യം. നിലവിലെ രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണമെന്നാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്. 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ 2029ല്‍ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താനാണ് സര്‍ക്കാറിന്റെ നീക്കം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് ഈ നിര്‍ദേശങ്ങള്‍ പരിഗണിക്കുക. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ സമ്പൂര്‍ണ യോഗം കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ചേര്‍ന്നത്. എട്ടംഗ സമിതിയാണ് രൂപീകരിച്ചതെങ്കിലും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സമിതിയില്‍ നിന്ന് പിന്മാറിയിരുന്നു. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാല്‍വെ, എന്‍.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

 

Latest News