Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ ഇന്ത്യക്കാരുടെ വധശിക്ഷ; സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ അടിയന്തര പ്രമേയം

ന്യൂദല്‍ഹി-ഖത്തറില്‍ വധശിക്ഷ കാത്തുകഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരുടെ പ്രശ്‌നവും തമിഴ്‌നാട്ടില്‍ അഴിമതി നടത്തിയ ഇ.ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റും ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് എം.പിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു.
ഖത്തറില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിരമിച്ച ഇന്ത്യന്‍ നാവികസേനാംഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സഭ സീറോ അവറും ചോദ്യോത്തര വേളയും അടക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് തിവാരി നോട്ടീസില്‍ പറഞ്ഞു. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍. ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവര്‍ക്ക് 2023 ഒക്ടോബര്‍ 26ന് ഖത്തര്‍ കോടതി വധ ശിക്ഷ വിധിച്ചു. 2022 ഓഗ്‌സറ്റ് മുതല്‍ ഈ വിഷയം സഭയ്ക്കകത്തും പുറത്തും താന്‍ ഉന്നയിച്ചെങ്കിലും 14 മാസമായിട്ടും സര്‍ക്കാരിന്റെ പ്രതികരണം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ ഖത്തര്‍ അംബാസഡറെ വിളിച്ചിട്ടുപോലുമില്ല. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പ്രത്യക്ഷ പ്രതിഷേധമില്ല. അവരുടെ അപ്പീല്‍ അംഗീകരിച്ചതല്ലാതെ, കുറ്റാരോപണങ്ങള്‍, കോടതിയുടെ ന്യായവാദം, പകര്‍പ്പിന്റെ വിധി തുടങ്ങിയ നിര്‍ണായക വിശദാംശങ്ങള്‍ ഖത്തര്‍ കോടതി വെളിപ്പെടുത്തിയിട്ടില്ല-അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ തടവില്‍ കഴിയുന്ന മുന്‍ നാവിക സേനാംഗങ്ങളെക്കുറിച്ചും അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും സഭയെ അറിയിക്കാന്‍  സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇ.ഡിയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാണ് മാണിക്കം ടാഗോര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടിലെയും രാജസ്ഥാനിലെയും ഇ.ഡി ഉദ്യോഗസ്ഥരുടെ അഴിമതി ചര്‍ച്ച ചെയ്യണമെന്നും അഴിമതി സഭ അപലപിക്കണമെന്നും അഴിമതിക്കാരായ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം നോട്ടീസില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഒരു ഡോക്ടറില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റ് പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇ.ഡിക്കുള്ളിലെ കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ മറവില്‍ തമിഴ്‌നാട്ടിലെ ഇ.ഡി സംഘം ഒന്നിലധികം വ്യക്തികളെ ഭീഷണിപ്പെടുത്തുകയും കൈക്കൂലി വാങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അപലപനീയമായ പെരുമാറ്റം ഇ.ഡി യുടെ സത്യസന്ധതയെ മാത്രമല്ല, പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള  വിശ്വാസത്തെയും തകര്‍ക്കുന്നുവെന്ന്  അദ്ദേഹം പറഞ്ഞു.
സമാനമായി, രാജസ്ഥാനില്‍, ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട വിഷയം ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മറ്റൊരു ഇ.ഡി ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ കൂട്ടാളിയെയും മണിപ്പൂരില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇ.ഡി യുടെ പ്രൊഫഷണലിസത്തിലും വിശ്വാസ്യതയിലും ഇരുണ്ട നിഴല്‍ വീഴ്ത്തുകയും നമ്മുടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ളിലെ അഴിമതി തടയുന്നതിനുള്ള സംവിധാനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങളാണിത്.

ഈ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തി  വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യുന്നതിനായി  സഭ മറ്റ് പതിവ് കാര്യങ്ങള്‍ മാറ്റിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെ അപലപിക്കുകയും കേന്ദ്രസര്‍ക്കാരിനോട് അടിയന്തിരവും നിര്‍ണ്ണായകവുമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്-മാണിക്കം ടാഗോര്‍ പറഞ്ഞു.
തിങ്കളാഴ്ച ആരംഭിച്ച സഭയുടെശീതകാല സമ്മേളനം  ഡിസംബര്‍ 22 ന് അവസാനിക്കും.
ഇരുസഭകളിലും നിരവധി വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നതിനാല്‍ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

 

 

Latest News