കഴുത്തറുത്ത് പ്രതികാരം; സുചിത്ര പിന്മാറാന്‍ കാരണം ടെക്കിയല്ലെന്ന വിവരം

മൈസൂരു- കര്‍ണാടകയില്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ 21കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍. ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രതി ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
ഹാസന്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി സുചിത്രയാണ് കൊല്ലപ്പെട്ടത്.
കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തി ഹില്‍സില്‍ വെച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്.
പഠിച്ച അതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയെങ്കിലും പ്രതി തേജസ് ഹോം ഡെലിവറി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത്. ഐടി സ്ഥാപനത്തിലാണ് ജോലിയെന്നാണ്  സുചിത്രയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
സത്യം അറിഞ്ഞതോടെ സുചിത്ര തേജസിനെ അവഗണിക്കാന്‍ തുടങ്ങി. കളവ് പറഞ്ഞതിനെ ചൊല്ലി ഇരുവരും വാക്ക് തര്‍ക്കവുമുണ്ടായി. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞാണ് തേജസ് സുചിത്രയെ കുന്തി ഹില്‍സിലേക്ക് വിളിച്ചുവരുത്തിയത്.
ഇവിടെ വച്ച് വീണ്ടും തര്‍ക്കം തുടങ്ങി. തുടര്‍ന്ന് പ്രകോപിതനായ തേജസ് കത്തി ഉപയോഗിച്ച് സുചിത്രയുടെ കഴുത്തറുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.  നാട്ടുകാരാണ് സുചിത്രയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

Latest News