കോഴിക്കോട് - കോഴിക്കോട്ട് നടൻ സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ ഇന്നുവരെ ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപിയെന്നും മാധ്യമപ്രവർത്തക എന്തുകൊണ്ടാണ് സംഭവസ്ഥലത്തു വെച്ചുതന്നെ ശക്തമായി പ്രതികരിക്കാതിരുന്നതെന്നും പിന്നീടും അവർ ചിരിച്ചുകൊണ്ടു ഇടപെട്ടപ്പോൾ അവർക്ക് പ്രശ്‌നമില്ലെന്നാണ് താൻ മനസ്സിലാക്കിയതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സുരേഷ് ഗോപി ഒരിക്കലും മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള വ്യക്തിയല്ലെന്നാണ് വ്യക്തിപരമായ ബോധ്യം. സുരേഷ് ഗോപിയെന്ന രാഷ്ട്രീയക്കാരനെയാണ് ആളുകൾ വിമർശിക്കുന്നത്. എനിക്കും സുരേഷ് ഗോപി എന്ന സിനിമക്കാരനെയാണ് ഇഷ്ടം. അദ്ദേഹത്തിൽനിന്നുണ്ടായ ഓരോ രാഷ്ട്രീയ പ്രസ്താവനയ്ക്കും എതിരാണ് ഞാൻ. പലപ്പോഴും ഞങ്ങൾ നേരിട്ട് കാണുമ്പോൾ അതിന്റെയൊക്കെ പേരിൽ തർക്കങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുമുണ്ട്. പക്ഷേ, ഇപ്പോഴത്തെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. കാരണം, ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നാണ് പലപ്പോഴും അദ്ദേഹം സ്ത്രീകളോട് സംസാരിക്കുന്നത് ഞാൻ കണ്ടത്. ആ പെൺകുട്ടിയോട് സംസാരിക്കുമ്പോൾ സിനിമയ്ക്കുള്ളിലെ സ്ത്രീകളോട് സംസാരിക്കുന്നത് പോലെ സൗഹൃദത്തോടെ സംസാരിച്ചുവെന്നാണ് എനിക്ക് തോന്നിയത്.
സിനിമയിലുള്ള ഒരാളുടെ പക്ഷം പിടിച്ച് സംസാരിച്ചുവെന്ന് കരുതരുത്. ആ കുട്ടി അവിടെ വെച്ച് തന്നെ വളരെ രൂക്ഷമായി സംസാരിക്കണമായിരുന്നു. പക്ഷേ, അവർ വളരെ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. അപ്പോൾ ഞാൻ വിചാരിച്ചു പ്രശ്‌നം ഒന്നുമില്ലെന്ന്. അദ്ദേഹം കൈ വെച്ചപ്പോൾ പിറകോട്ട് പോയ ശേഷം അവർ വീണ്ടും തിരിച്ചുവന്ന് ചോദ്യം ആവർത്തിക്കുകയാണ് ചെയ്തത്. അല്ലാതെ ഇതിനോട് പ്രതികരിക്കുകയല്ലല്ലോ ചെയ്തത്. രൂക്ഷമായി പ്രതികരിച്ചിരുന്നുവെങ്കിൽ തെറ്റായി പോയി, ക്ഷമ ചോദിക്കുന്നുവെന്ന് അവിടെ വെച്ച് തന്നെ സുരേഷ് ഗോപിക്ക് പറയാനൊരു അവസരം ഉണ്ടായേനെ. സുരേഷ് ഗോപിയുടെ മരിച്ച് പോയൊരു മകളുടെ പ്രായമുള്ളൊരാളാണ് മാധ്യമപ്രവർത്തക. തെറ്റായി എന്ന് തോന്നുന്നിടത്ത് അവിടെവെച്ചു തന്നെ നമ്മൾ പ്രതികരിക്കണം. നിങ്ങളുടെ ഈ സ്പർശനം എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സ്‌ട്രോംഗ് ആയി പറയുകയാണ് വേണ്ടത്. അല്ലാതെ നിലവിളിക്കണമെന്നോ അലറി വിളിക്കണമെന്നോ ക്ഷുഭിതയാകണമെന്നോ അല്ല.
സുരേഷ് ഗോപി ഒരു തെറ്റായ ചിന്ത മനസിൽ വെച്ചല്ല പെരുമാറിയതെന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് തന്നെ ഇതിൽ രാഷ്ട്രീയം കാണാൻ എനിക്ക് പറ്റില്ല. മറിച്ച് ആ രാഷ്ട്രീയ അനുഭവമില്ലായ്മയാണ് ഇവിടെ കാണാനാകുന്നത്. അതുകൊണ്ടാണ് അദ്ദേഹം മാപ്പ് പറഞ്ഞത്. ഞാൻ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള സുരേഷ് ഗോപിയുടെ പല പ്രസ്താവനകളും ഒരു രാഷ്ട്രീയക്കാരന്റെ തഴക്കവും വഴക്കവും വന്നിട്ടില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. രാഷ്ട്രീയക്കാരനാകാൻ യോഗ്യതയില്ലാത്ത ആളാണ് സുരേഷ് ഗോപി എന്നതിനാലാണ് അദ്ദേഹം വായിൽ തോന്നിയതൊക്കെ വിളിച്ച് പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.