Sorry, you need to enable JavaScript to visit this website.

കലൂര്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലൈവ് കമേന്ററിയുമായി കല്ല്യാണിയുടെ പാത്തു

കൊച്ചി- ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്- ഒഡീഷാ എഫ് സി മത്സരത്തില്‍ അതിഥിയായി കല്യാണി പ്രിയദര്‍ശനും ശേഷം മൈക്കില്‍ ഫാത്തിമ ടീമും എത്തി. മഞ്ഞപ്പടയുടെ കോട്ടയിലെത്തിയ കല്യാണി കാണികളെ അഭിവാദ്യം ചെയ്തു സംസാരിച്ചപ്പോള്‍ ലൈവായി അനൗണ്‍സ്മെന്റ് നടത്താനും മറന്നില്ല. 

'ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റം കടപുഴക്കാന്‍ കഴിയില്ലെടാ എന്ന വെല്ലുവിളികളുമായി ബ്ലാസ്റ്റേഴ്സ് കൊന്നു കൊലവിളിക്കാനെത്തുന്നു' കല്യാണിയുടെ അനൗണ്‍സ്മെന്റ് ആവേശത്തോടെ കാണികള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ശേഷം മൈക്കില്‍ ഫാത്തിമയുടെ ടീസര്‍ ഗ്രൗണ്ടിലെ  പ്രദര്‍ശിപ്പിക്കുകകയും ചെയ്തിരുന്നു. 

ശ്രീ ഗോകുലം മൂവീസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, ശേഷം മൈക്കില്‍ ഫാത്തിമയുടെ സംവിധായകന്‍ മനു സി കുമാര്‍, അഭിനേതാക്കളായ ഫെമിനാ ജോര്‍ജ്, ഷഹീന്‍ സിദ്ധിഖ്, ഡ്രീം ബിഗ് ഫിലിംസ് മേധാവി സുജിത് നായര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. നവംബര്‍ മൂന്നിന് തിയേറ്ററുകളിലേക്കെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയില്‍ ഫുട്ബാള്‍ കമന്റെറ്റര്‍ ആയാണ് കല്യാണി വേഷമിടുന്നത്. 

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം: സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍, സംഗീത സംവിധാനം: ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍: കിരണ്‍ ദാസ്, പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.

Latest News