Sorry, you need to enable JavaScript to visit this website.

ഓര്‍മ്മയില്ലേ റാംജിറാവ് സിനിമയിലെ ഗോപാലകൃഷ്ണനെ, 35വര്‍ഷത്തിന് ശേഷം മേട്രന് കമ്പിളിപ്പുതപ്പുമായി നടന്‍ മുകേഷ് എത്തി

റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ കണ്ടവരാരും അതിലെ ഗോപാകൃഷ്ണനെയും കമ്പിളിപ്പുതപ്പിന് വേണ്ടി ഫോണിലൂടെ തൊണ്ട പൊട്ടി വിളിച്ച  മേട്രനെയും, അതുകേള്‍ക്കാത്ത പോലെ അഭിനയിച്ച ഗോപാലകൃഷ്ണനെയും ഓര്‍ക്കാതിരിക്കില്ല. ഇന്നും ആ സീന്‍ ട്രോളുകളായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.  സിനിമയില്‍ മുകേഷിന്റെ അമ്മയായി അഭിനയിച്ച സുകുമാരി താമസിച്ചിരുന്ന ഹോസ്റ്റലിലെ മേട്രനോടുള്ള കടംതീര്‍ക്കാന്‍ 35 വര്‍ഷത്തിനു ശേഷം അതേ ഹോസ്റ്റലില്‍ കമ്പിളിപ്പുതപ്പുമായി റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തില്‍ ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രമായി വേഷമിട്ട നടന്‍ മുകേഷ് എത്തി. ഹോസ്റ്റലിലെ മേട്രന് കമ്പിളിപ്പുതപ്പ് സമ്മാനിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒരു പരസ്യ ചിത്രത്തിനു വേണ്ടിയാണ് മുകേഷ് വീണ്ടും പഴയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഗോപാലകൃഷ്ണനായത്. കല്‍ക്കട്ടയില്‍ ജോലി ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലെ ഗോപാലകൃഷ്ണന്‍ അമ്മയെ ഹോസ്റ്റലില്‍ ആക്കുന്നത്. ജോലിയൊന്നും കിട്ടാതെ നട്ടംതിരിഞ്ഞ് നടക്കുന്നതിനിടെ അമ്മയെ ഹോസ്റ്റലിലെ ഫോണില്‍ വിളിച്ചപ്പോഴാണ് ഗോപാലകൃഷ്ണന്‍ നാട്ടിലേക്ക് വരുമ്പോള്‍ കമ്പിളി പുതപ്പും കൊണ്ടുവരണമെന്ന്  മേട്രന്‍ ചോദിക്കുന്നത്. പോക്കറ്റില്‍ നയാ പൈസയില്ലാത്ത ഗോപാലകൃഷ്ണന്‍ മേട്രന്റെ ആവശ്യം കേട്ടെങ്കിലും കേട്ടില്ല, കേട്ടില്ല എന്ന് ഉച്ചത്തില്‍ പറഞ്ഞു. ഇതു വിശ്വസിച്ച മേട്രന്‍ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്ന് ഫോണില്‍ കൂടുതല്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ കേട്ടില്ല, കേട്ടില്ല എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്ത് ഗോപാലകൃഷ്ണന്‍ തടിയൂരി. പ്രേക്ഷകര്‍ ആര്‍ത്തു ചിരിച്ച് ആസ്വദിച്ച സീനായിരുന്നു അത്.
യുവ സംവിധായകന്‍ റെജിന്‍ എസ്.ബാബു ഈ സീനിന്റെ തുടര്‍ച്ച സൃഷ്ടിച്ച് പരസ്യ ചിത്രമാക്കുകയായിരുന്നു. കമ്പിളിപ്പുതപ്പ് സീനിന്റെ തുടര്‍ച്ച എന്ന ആശയവുമായി റെജിന്‍ സമീപിച്ചപ്പോള്‍ മുകേഷ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. തനിക്കല്ലാതെ മറ്റാര്‍ക്കും അഭിനയിക്കാന്‍ കഴിയാത്ത സീന്‍ എന്നുപറഞ്ഞ് മുകേഷ് സന്തോഷത്തോടെ ഏറ്റെടുത്തു. നൃത്ത സംവിധായികയും നൃത്ത അദ്ധ്യാപികയുമായ അമൃത ടീച്ചര്‍ എന്ന ആലപ്പുഴ സ്വദേശിനിയാണ് അന്ന് സിനിമയില്‍ മേട്രനായി അഭിനയിച്ചത്.

 

Latest News