ന്യൂദൽഹി-ദോഹയിൽ തടവിലാക്കപ്പെട്ട എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് ഖത്തറിലെ പ്രഥമ കോടതി വധശിക്ഷ വിധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഞെട്ടിക്കുന്ന വിധിയാണിതെന്നും വിശദമായ വിധിന്യായത്തിനായി കാത്തിരിക്കുകയാണെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട കേസിൽ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വിധി പ്രസ്താവിച്ചതെന്ന് വിദേശ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു. വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. കുടുംബാംഗങ്ങളുമായും അഭിഭാഷക സംഘവുമായി ബന്ധപ്പെട്ടിരിക്കുന്നു, എല്ലാ നിയമപരമായ മാർഗങ്ങളും പരിശോധിക്കുകയാണെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
വിഷയം ഞങ്ങൾക്ക് വളരെ പ്രധാനമാണെന്നും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. എല്ലാ കോൺസുലർ, നിയമ സഹായങ്ങളും തുടർന്നും നൽകും. വിധിയെ കുറിച്ച് ഖത്തർ അധികാരികളുമായി സംസാരിക്കുമെന്നും കേസിന്റെ നടപടികളുടെ രഹസ്യ സ്വഭാവം കാരണം, ഈ അവസരത്തിൽ കൂടുതൽ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
അന്തർവാഹിനിയുമായി ബന്ധപ്പെട്ട് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് 2022 ഒക്‌ടോബർ മുതൽ എട്ട് ഇന്ത്യൻ പൗരന്മാർ ഖത്തറിൽ തടവിലായത്. പ്രതികളുമായി ബന്ധപ്പെടാനും കോൺസുലാർ സഹായം നൽകാനും ഖത്തർ അനുവദിച്ചിരുന്നു. കഴിഞ്ഞ മാർച്ച് അവസാനത്തോടെ ആദ്യ വിചാരണ നടന്നത്.