കൊച്ചിയിലെ ഐ.ബി.എം സോഫ്റ്റ്‌വെയർ ലാബിനെ ഇന്ത്യയിലെ പ്രധാന കേന്ദ്രമാക്കുമെന്ന് ഐ.ബി.എം സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമൽ പറഞ്ഞു. ഐ.ബി.എമ്മിന്റെ പ്രവർത്തനം തുടങ്ങി ഒരു വർഷമാകുമ്പോഴാണ് കേരളത്തിലെ പ്രവർത്തനം വിപുലീകരിക്കാൻ ഐ.ബി.എം ഒരുങ്ങുന്നത്. വ്യവസായ മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവരുമായി നടത്തിയ ചർച്ചയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള ടെക്നിക്കൽ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ആറ് മാസം നീണ്ടുനിൽക്കുന്ന മുഴുവൻ സമയ പ്രതിഫലം ലഭിക്കുന്ന ഇന്റേൺഷിപ്പ് നൽകാൻ ധാരണയായി. ഇതുവഴി വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തന പരിചയം ലഭിക്കാൻ സൗകര്യമൊരുങ്ങും.
കൊച്ചിയിലെ ഐ.ബി.എം ലാബ് രാജ്യത്തെ പ്രധാന കേന്ദ്രമാകുന്നതോടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷനലുകളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ സാധിക്കുമെന്ന് പി. രാജീവ് പറഞ്ഞു. ഐ.ബി.എമ്മിന്റെ സോഫ്റ്റ് വെയർ ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന ഒന്നാംകിട ആഗോള കമ്പനികളെ കേരളത്തിലേക്കെത്താനുള്ള സാധ്യതയുണ്ട്. ഇന്ന് ലോകത്തെ എണ്ണം പറഞ്ഞ കമ്പനികളും ഉപയോഗിക്കുന്ന പല എ.ഐ, ഡാറ്റാ സോഫ്റ്റ് വെയറുകളും കേരളത്തിൽ വികസിപ്പിച്ചെടുത്തതാണെന്നും മന്ത്രി പറഞ്ഞു.
വർഷം കേരളത്തിൽ നിന്ന് 200 മുതൽ 300 പേരെ ഐ.ബി.എം റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനു പുറമെ 300 വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദിനേശ് നിർനൽ പറഞ്ഞു. പി. രാജീവ്, സുമൻ ബില്ല, ദിനേശ് നിർമൽ എന്നിവരാണ് വാർത്താസമ്മേളനത്തിൽ സംബന്ധിച്ചത്.
സംസ്ഥാനത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കാനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഐ.ബി.എം ഇന്ത്യയിലെ അഞ്ചാമത്തെ സോഫ്റ്റ് വെയർ ലാബ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.
കൊച്ചിയിലെ ഇൻഫോപാർക്കിൽ തുടങ്ങിയ ലാബ് ഒരു വർഷം കൊണ്ടു തന്നെ രാജ്യത്തെ ഏറ്റവും പ്രധാന സോഫ്റ്റ് വെയർ വികസന കേന്ദ്രമായി മാറി. നിലവിൽ 1500 ൽപരം ജീവനക്കാരാണ് കൊച്ചി ലാബിൽ ജോലി ചെയ്യുന്നത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വലിയ ഓഫീസ് സമുച്ചയത്തിലേക്ക് ഐ.ബി.എം മാറാനൊരുങ്ങുകയാണ്.