ജീവിതത്തിൽ ക്ലേശങ്ങൾ അനുഭവിച്ചവർക്കേ വിജയം നേടുമ്പോൾ അതാസ്വദിക്കാൻ പറ്റുകയുള്ളൂ. മകൻ കോളേജിൽ നിന്നും ജയിച്ചു വന്നപ്പോൾ പിതാവ് അവനൊരു സമ്മാനം കൊടുക്കാൻ തീരുമാനിച്ചു.
തൻെറ പഴയ കാറാണ് ആ പിതാവ് സമ്മാനമായി കൊടുത്തത്.
എന്നാൽ പൊടിപിടിച്ച പഴയ കാർ കണ്ടപ്പോൾ മകന് ആ സമ്മാനത്തിൽ തീരെ സന്തോഷം തോന്നിയില്ല.
ഇത് മനസ്സിലാക്കിയ പിതാവ് മകനോട് പറഞ്ഞു: നീ ഈ കാറുമായി ഉപയോഗിച്ച കാറുകൾ വിൽക്കുന്ന കടയിൽ പോയി വില ചോദിക്കണം.
അതിന് ശേഷം ഇരുമ്പ് വിലയ്‌ക്കെടുക്കുന്ന കടയിൽ പോയി വില ചോദിക്കണം.
മൂന്നാമതായി, കാറുകൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തു വില ചോദിക്കണം. എന്നിട്ട് നീ തിരിച്ചുവരിക. മകൻ അപ്രകാരം തന്നെ ചെയ്തു.
എന്തായിരുന്നു വിലകൾ പറഞ്ഞത#് എന്ന് അച്ഛൻ ചോദിച്ചപ്പോൾ മകൻ പറഞ്ഞു..
'കാർ കടക്കാരൻ അര ലക്ഷം രൂപ വില പറഞ്ഞു.
കാരണം പഴയ കാറാണ്.
ഇരുമ്പ് കച്ചവടക്കാരൻ പറഞ്ഞു കൂടിവന്നാൽ പതിനായിരം രൂപ തരാം.
അതിൽ കൂടുതൽ എനിക്ക് തരാൻ കഴിയില്ല.
എന്നാൽ കാർ പ്രേമികളോട് ചോദിച്ചപ്പോൾ ആറ് ലക്ഷം രൂപ വരെ വില പറഞ്ഞു.
പിതാവ് മകനോട് പറഞ്ഞു. കോളേജ് കഴിഞ്ഞ് ഒരു ജോലി അന്വേഷിക്കുന്ന നീ ഈ പാഠം മനസ്സിലാക്കണം.
ഒന്ന്, നമ്മളുടെ വില നമ്മൾ അറിയണം.
രണ്ട്, നമ്മളുടെ വില അറിയാത്തവരുടെ അടുത്ത് നമ്മൾ സമയം പാഴാക്കരുത്.
മറ്റൊന്ന്, നമ്മളുടെ വില അറിയുന്നവർ നമ്മൾ ആരാണെന്നു തിരിച്ചറിഞ്ഞ് നമ്മൾക്ക് വില നൽകും. അംഗീകാരം നൽകും. മുറ്റത്തെ മുല്ലക്ക് മണമില്ലന്നൊരു പഴമൊഴിയുണ്ട്. പക്ഷേ ഒരു നാടും നാട്ടുകാരും മാതൃവിദ്യാലയവും ഒരു കലാകാരനെ തേടി വരുമ്പോൾ മുറ്റത്തെ മുല്ലയുടെ മണം പരിമളം ചൊരിയുന്നു.
ഒറ്റനോട്ടത്തിൽ ഒരു കുഴൽക്കിണർ നിർമാണ തൊഴിലാളിയുടെ വേഷത്തിൽ മങ്കടയിലും പരിസരങ്ങളിലും സ്ഥിരം കാണുന്ന സകലകലാ വല്ലഭനായ, പ്രത്യേകതകളൊന്നുമില്ലാത്ത ഒരു കലാകാരൻ. ഏത് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലും വിധികർത്താക്കളുടെ നാവിൻതുമ്പിൽ തത്തിക്കളിക്കുന്ന ഗാന രചയിതാവ് ഷബീർ വടക്കാങ്ങര. ആൾക്കൂട്ടത്തെ തന്റെ ശബ്ദഗാഭീര്യം കൊണ്ട് പിടിച്ചു നിർത്താനുള്ള കഴിവ് തെളിയിച്ച ആൾ. അതാണ് മലപ്പുറം മക്കരപ്പറമ്പുകാരുടെ സ്വന്തം ഷബീർ വീനസ്. ആംഗർ, നടൻ, ഗാനരചയിതാവ്, അനൗൺസർ, ഗായകൻ, കഥാപ്രസംഗകൻ... പാട്ടും പറച്ചിലും അഭിനയവുമായി ഷബീർ യാത്ര തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടു. ശബ്ദാനുകരണം, പ്രചോദന പ്രഭാഷണം, സംഗീതം ചിട്ടപ്പെടുത്തൽ, മാപ്പിളപ്പാട്ട് പരിശീലകൻ, സ്‌കൂൾ കലോൽസവ വേദികളിലെ വിധികർത്താവ്.
ഷബീറിന്റെ സ്പർശനമേൽക്കാത്ത കലാമേഖലയില്ല. വിദ്യാർഥി കാലം മുതലേ ഉപജില്ല, ജില്ല കലോത്സവങ്ങളിലെ കലാപ്രതിഭ. 2001 ലെ പെരിന്തൽമണ്ണ ഗവ. പി.ടി.എം കോളേജ് കലാപ്രതിഭ. ബെസ്റ്റ് ആക്റ്റർ, ഫൈൻ ആർട്ട്‌സ് സെക്രട്ടറി, ഒപ്പന, നാടകം, കഥാപ്രസംഗം, മോണോ ആക്റ്റ് വേദികളിലെ അന്നത്തെ കുട്ടിതാരം. ഇന്നും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കിടയിലൂടെ പാട്ടും പറച്ചിലുമായി മങ്കട കടന്നമണ്ണ കരിമ്പനക്കുണ്ടിലെ പുല്ലോടൻ മുഹമ്മദ് ഷബീർ ഇപ്പോഴും താരമാണ്. വിവിധ അംഗീകാരങ്ങളും ഷബീറിനെ തേടിയെത്തിയിട്ടുണ്ട്. പുല്ലോടൻ മൊയ്തീൻ കുട്ടി - നരിക്കുന്നൻ ഉമ്മുസൽമ ദമ്പതികളുടെ മകനാണ്. ഭാര്യ ഫായിസ നരിക്കുന്നൻ. മക്കൾ: ഷാദിൻ, നുബ, നിയ.