ഊഹക്കച്ചവടക്കാർ സൃഷ്ടിച്ച ഷോട്ട് കവറിംഗിൽ ഇന്ത്യൻ മാർക്കറ്റ് പ്രതിവാര നേട്ടത്തിലേക്ക് പ്രവേശിച്ചെങ്കിലും പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഓഹരി ഇൻഡക്‌സുകളിൽ വീണ്ടും വിള്ളലുളവാക്കാം. വാരാന്ത്യം വിപണി അൽപം ഉണർവിലായിരുന്നു, എന്നാൽ വിൽപന സമ്മർദത്തിന്റെ ആക്കം അൽപം പോലും കുറഞ്ഞിട്ടില്ല. ഓവർ സോൾഡ് മേഖലയിൽ നിന്നുള്ള പുൾബാക്ക് റാലിയാണ് വെളളിയാഴ്ച ദൃശ്യമായത്. അതുകൊണ്ട് തന്നെ ഈ ഉണർവ് തിരിച്ചുവരവിന്റെ സൂചനയായി വിലയിരുത്താനാവില്ല. നിഫ്റ്റി 15 പോയന്റും സെൻസെക്‌സ് 165 പോയന്റും ഉയർന്നു. ബി.എസ്.ഇ റിയാലിറ്റി സൂചിക രണ്ട് ശതമാനം ഉയർന്നു. ഇൻഫർമേഷൻ ടെക്‌നോളജി, ക്യാപിറ്റൽ ഗുഡ്‌സ് സൂചികയും മികവിലാണ്. പവർ ഇൻഡക്‌സ് രണ്ടര ശതമാനം ഇടിഞ്ഞു. മെറ്റൽ, സൂചിക 2.3 ശതമാനവും ടെലികോം സൂചിക രണ്ട് ശതമാനവും താഴ്ന്നു.
ആഗോള ഓഹരി ഇൻഡക്‌സുകൾ സമ്മർദത്തിൽ അകപ്പെടാനുള്ള സാധ്യതയിലേക്കാണ് ഇസ്രായിൽ ഫലസ്തീൻ വിഷയം നീങ്ങുന്നത്. അതുകൊണ്ട് തന്നെ ഓപണിംഗ് വേളയിൽ ഏഷ്യൻ സ്വർണ മാർക്കറ്റിൽ ഇന്ന് ശക്തമായ ഷോട്ട് കവറിങിന് സാധ്യത. ഇതിന്റെ പ്രതിഫലനം ഉച്ചയോടെ യൂറോപ്യൻ മാർക്കറ്റിൽ ദൃശ്യമായാൽ സ്വഭാവികമായും ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിലും മഞ്ഞലോഹം തിളങ്ങാം. അതേ സമയം യുദ്ധ സാഹചര്യം ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് കരുത്ത് പകർന്നാൽ ഫണ്ടുകൾ സ്വർണത്തിലെ പൊസിഷനുകളിൽ മാറ്റത്തിന് തയാറാവില്ല. എങ്കിലും ഓഹരിയിൽ നിന്നും പണം പിൻവലിച്ചാൽ അത് സ്വർണത്തിൽ നിക്ഷേപിക്കാൻ ഫണ്ടുകൾ മുതിരും. ഡെയ്‌ലി, വീക്കിലി ചാർട്ടുകളിൽ സ്വർണം സെല്ലിംഗ് മൂഡിലാണ്. 1848 ഡോളറിൽ നിന്നും 1811 ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 1832 ഡോളറിലാണ്. ഈ വാരം ഷോട്ട് കവറിംഗ് സ്വർണത്തെ പരമാവധി 1884 ഡോളർ വരെ എത്തിക്കാം. ഈ പ്രതിരോധം തകർന്നാൽ 1924 ഡോളറിനെ ഉറ്റുനോക്കും. നിലവിൽ 1796 ഡോളറിൽ താങ്ങുണ്ട്. ഒമ്പത് ദിവസത്തെ വില ഇടിവിന് ശേഷമാണ് വാരാന്ത്യം പുൾബാക്ക് റാലി ഉടലെടുത്തത്.
നിഫ്റ്റിയിലേക്ക് തിരിഞ്ഞാൽ ടെക്‌നിക്കൽ ഇൻഡിക്കേറ്ററുകൾ പലതും സെല്ലിംഗ് മൂഡിലാണ്. സൂചിക 16,638 ൽ നിന്നും കൂടുതൽ മുന്നേറാൻ വിദേശ ഫണ്ടുകൾ അവസരം നൽകിയില്ല. മുൻവാരം സൂചിപ്പിച്ച 19,376 ലെ സപ്പോർട്ട് തകർത്ത് നിഫ്റ്റി 19,333 വരെ ഇടിഞ്ഞ അവസരത്തിൽ ഇന്ത്യ വോളാറ്റിലി ഇൻഡക്‌സ് 10.33 ലേക്ക് താഴ്ന്നത് ബുൾ ഓപറേറ്റർമാർ അവസരമാക്കി. നിക്ഷേപകരെ സംബന്ധിച്ച് വോളാറ്റിലിറ്റി ഇൻഡക്‌സ് ഏറ്റവും താഴ്ന്ന തലത്തിൽ നീങ്ങുന്നത് റിസ്‌ക് കുറക്കും. കൊറോണ കാലയളവിൽ 2020 ൽ ഇൻഡക്‌സ് 51 ലേക്ക് ഉയർന്ന് അപായ സൂചന നൽകിയിരുന്നു.
ഇതോടെ സൂചിക താഴ്ന്ന തലത്തിൽ നിന്നും 19,653 ലേക്ക് ഉയർന്ന് ക്ലോസിംഗ് നടന്നു. ഇന്ന് 19,774 ലേക്ക് ഉയരാൻ ശ്രമിക്കും. ഈ നീക്കം പരാജയപ്പെട്ടാൽ വിദേശ ഓപറേറ്റർമാർ കനത്ത വിൽപനയിലൂടെ സൂചികയെ 19,432 19,211 ലേക്കും ഇടിക്കാം.സെൻസെക്‌സ് 65,828 ൽ നിന്നും 64,893 ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷം 66,095 വരെ കുതിച്ചു. വ്യാപാരാന്ത്യം സൂചിക 65,995 പോയന്റിലാണ്. ഈ വാരം സെൻസെക്‌സിന് സപ്പോർട്ട് 65,227 64,459 ലാണ്. വിപണിയുടെ പ്രതിരോധം 66,429-66,863 പോയന്റിലാണ്. റിസർവ് ബാങ്ക് പലിശ നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്തി. കേന്ദ്ര ബാങ്ക് നിലപാട് വിപണിക്ക് അനുകൂലമായെങ്കിലും വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 83.01 ൽ നിന്നും 83.24 ലേക്ക് ദുർബലമായി.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയിലും ചലനമുളവാക്കും. മാർച്ചിന് ശേഷമുള്ള ഏറ്റവും കനത്ത വില ഇടിവിലാണ് വാരാന്ത്യം എണ്ണ മാർക്കറ്റ്. ക്രൂഡ് ഓയിൽ വില എട്ട് ശതമാനം ഇടിഞ്ഞ് ബാരലിന് 82.79 ഡോളറായി. സെപ്റ്റംബർ അവസാനം 95 ഡോളർ വരെ ഉയർന്നിരുന്നു.