കൊച്ചി - വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്കിയിരുന്നുവെന്നത് ശരിയാണ്. എന്നാൽ, അവർ വിവാഹിതയാണെന്നതും മകനുണ്ടെന്നതും തന്നോട് മറച്ചുവച്ച് ചതിക്കുകയായിരുന്നുവെന്നാണ് ഷിയാസ് പോലീസിന് നൽകിയ മൊഴിയിലുള്ളത്.
ലൈംഗിക പീഡനം ഉണ്ടായിട്ടേയില്ല. ഉഭയസമ്മതത്തോടെയാണ് തങ്ങൾ തമ്മിൽ ലൈംഗിക ബന്ധം നടന്നത്. യുവതിയിൽനിന്ന് അഞ്ചുലക്ഷം രൂപ വാങ്ങി എന്നതും സത്യമാണ്. അവർ ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചതെന്നും ഷിയാസ് മൊഴി നൽകിയതായാണ് വിവരം. ഭീഷണിപ്പെടുത്തി വൻ തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്നും ഷിയാസ് മൊഴി നൽകിയിട്ടുണ്ട്.
കൊച്ചിയിൽ ഫിറ്റ്നസ് ഇൻസ്ട്രക്ടറായ കാസർക്കോട് പടന്ന സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടനെ ഇന്ന് രാവിലെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതിയെ ചന്തേര പോലീസ്, കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതിക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.
ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി കഴിഞ്ഞമാസം പരാതിയുമായി രംഗത്തെത്തിയത്. പീഡിപ്പിച്ചുവെന്നും പല തവണയായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)