അറസ്റ്റിലായ ഐ എസ് തീവ്രവാദി ഷാനവാസും കൂട്ടാളികളും കേരളത്തില്‍ അടക്കം ഒളിത്താവളമുണ്ടാക്കാന്‍ ശ്രമിച്ചതായി പോലീസ്

ന്യൂദല്‍ഹി - ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട  ദല്‍ഹിയില്‍ അറസ്റ്റിലായ ഐ എസ് തീവ്രവാദി ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ വെളിപ്പെടുത്തല്‍.  ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസര്‍കോട്, കണ്ണൂര്‍ വനമേഖലയിലൂടെ ഇവര്‍ യാത്ര നടത്തി. പശ്ചിമഘട്ട മേഖലകളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കര്‍ണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നാണ് പോലീസ് സ്‌പെഷ്യല്‍ സെല്‍ അധികൃതര്‍ പറുന്നത്. ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും  പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്‌ഫോടനങ്ങള്‍ സംഘം നടത്തി. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ  വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയുമായിരുന്നു ഷാനവാസ് ലക്ഷ്യമിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.  ദല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തി. പാക് ചാരസംഘടനഐഎസ്‌ഐയുടെ സഹായത്തോടെ ദില്ലിയില്‍ സ്‌ഫോടന പരമ്പരകള്‍ക്കും പദ്ധതിയിട്ടു. പദ്ധതി നടപ്പാക്കിയ ശേഷം അഫ്ഗാനിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു. ഷാനവാസിനെ ദല്‍ഹിയിലെ ഒളിയിടത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ ഐ എ നേരത്തെ മൂന്ന് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

Latest News