ന്യൂദല്‍ഹി- ലോക്‌സഭയില്‍ ബി.എസ്.പി അംഗം ഡാനിഷ് അലിക്കെതിരെ ബിജെപി അംഗം രമേഷ് ബിധുരി ആക്ഷേപകരമായ, വര്‍ഗീയ വാക്കുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം.പിമാരുടെ പരാതി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രിവിലേജ് കമ്മിറ്റിക്ക് അയച്ചു.
ഡാനിഷ് അലിയും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഡി.എം.കെയുടെ കനിമൊഴിയും ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ എം.പിമാര്‍ ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. സൗത്ത് ദല്‍ഹി എം.പിയായ രമേഷ് ബിധുരി ബി.എസ്.പി അംഗം ഡാനിഷ് അലി പ്രകോപിപ്പിച്ചുവെന്ന കാര്യം കൂടി അന്വേഷിക്കണമെന്ന് നിഷികാന്ത് ദുബെ ഉള്‍പ്പെടെയുള്ള ബിജെപി പാര്‍ലമെന്റംഗങ്ങളും സ്പീക്കറോട് ആവശ്യപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പരാതികളെല്ലാം സ്പീക്കര്‍ ഓം ബിര്‍ള ബിജെപി എം.പി സുനില്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രിവിലേജ് കമ്മിറ്റിക്ക് അയച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് റഫര്‍ ചെയ്തതിന് എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് നന്ദി പറഞ്ഞു.
ബിജെപിക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഇത് സാധ്യമായതെന്നും നേരത്തെ ഇത്തരം പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
2006ല്‍ ആര്‍ജെഡി,ജെഡി(യു),കോണ്‍ഗ്രസ് അംഗങ്ങള്‍ ഷൂസും മൈക്കും ഉപയോഗിച്ച് കൈയാങ്കളിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും 2014ല്‍ തെലങ്കാന സംസ്ഥാന രൂപീകരിണ വേളയില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പരിക്കേറ്റിരുന്നുവെന്നും 2012ലുണ്ടായ സംഭവത്തില്‍ സോണിയാ ഗാന്ധി ഉള്‍പ്പെട്ടിരുന്നുവെന്നും ദുബെ ആരോപിച്ചു.
വിവാദമായ പരാമര്‍ശത്തിന് പിന്നാലെ രമേഷ് ബിധുരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം വിവാദത്തിന് ശേഷവും രമേഷ് ബിധുരിക്ക്, നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലെ ടോംഗ് മണ്ഡലത്തിന്റെ ചുമതല ബിജെപി നല്‍കിയിരിക്കയാണ്. രമേശ് ബിധുരിക്ക് പുതിയ പദവി നല്‍കിയ ബി.ജെ.പി, നിയമത്തേയും ജനങ്ങളേയും വെല്ലുവിളിക്കുയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞു.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേള്ളനത്തിലാണ് ബി.എസ്.പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നും രമേശ് ബിധുരി വിളിച്ചത്. സംഭവത്തില്‍ രമേഷ് ബിധുരിക്ക് സ്പീക്കര്‍ താക്കീത് നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ സഭയില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതോടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. പരാമര്‍ശത്തിന്റെ പേരില്‍ രമേഷ് ബിധുരി എം.പിക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചു എന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതില്‍ പ്രകോപിതനായാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതെന്നായിരുന്നു ബിജെപിയുടെ വിശദീകരണം. എന്നാല്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ചെങ്കില്‍ അതിന്റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എം.പി ചോദിച്ചു. മോഡിയെ അധിക്ഷേപിച്ചെങ്കില്‍ മറ്റ് ബി.ജെ.പി എംപിമാര്‍ ചിരിച്ചുകൊണ്ട് ഇരുന്നത് എന്തിനാണെന്നും ഡാനിഷ് അലി ചോദിച്ചിരുന്നു.