ഭോപ്പാൽ- വനിതാ സംവരണ ബില്ലിൽ ‘ഇന്ത്യ’ സഖ്യത്തിന്റെ പിന്തുണ അർദ്ധ മനസോടെ ആയിരുന്നുവെന്നും കോൺഗ്രസ് ഇനി സ്ത്രീകളെ വിഭജിക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വനിതകൾക്ക് ഒ.ബി.സി സംവരണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചത്.
മധ്യപ്രദേശിലെ പൊതുസമ്മേള്ളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്ക് കഴിഞ്ഞെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിനെ ഉന്നതങ്ങളിലെത്തിക്കാൻ ബിജെപിക്കായി. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കള്‍ക്കിടയായിട്ടുണ്ടാകില്ല. എന്നാൽ കോണ്‍ഗ്രസിന്‍റ കാലത്ത് കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാര്രിദ്ര്യ നിര്‍മാർജ്ജന മുദ്രാവാക്യം മുന്നോട്ട് വച്ച കോണ്‍ഗ്രസിന് അത് സാധ്യമാക്കാൻ കഴിഞ്ഞില്ലെന്നും ബിജെപിയാണ് ദാരിദ്ര്യ നിര്‍മാർജനം സാധ്യമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. 13 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കാൻ ബിജെപിക്കായെന്നും വനിത സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദശാബ്ദത്തോളം കാലം പ്രതിപക്ഷം വനിത സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.