ചെന്നൈ- ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി തമിഴ്നാട്ടിലെ റെഡ് ഹിൽസിൽ രണ്ട് യുവാക്കളെ ജിംനേഷ്യത്തിൽ കയറി വെട്ടിക്കൊന്നു. ചെന്നൈ പെരുങ്കാവൂർ സ്വദേശികളായ എസ്.വിജയ്(26), എസ്.ശ്രീനാഥ്(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അജയ്കുമാർ(27) ചികിത്സയിലാണ്. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണംപാളയം സ്വദേശി തമിഴരശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഓഗസ്റ്റ് രണ്ടിന് മുഖ്യപ്രതിയായ തമിഴരശനും കൊല്ലപ്പെട്ട യുവാക്കളും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതിന്റെ പ്രതികാരമായാണ് കൊല നടന്നതെന്നും പോലീസ് പറഞ്ഞു.
ഓഗസ്റ്റ് രണ്ടിന് ഷോളാവരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് യുവാക്കളും തമിഴരശനും തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുസംഘങ്ങളെയും പറഞ്ഞയച്ചു. സംഭവത്തിന് പിന്നാലെ വിജയിനെയും ശ്രീനാഥിനെയും കൊല്ലുമെന്ന് തമിഴരശൻ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുൻപ് വധശ്രമം ഉണ്ടായെങ്കിലും രണ്ടുപേരും രക്ഷപ്പെട്ടു.