- ഇഫ്താർ പാർട്ടികൾ നടത്തുന്നവർക്ക് എന്തുകൊണ്ട് ഗോമൂത്ര പാർട്ടി നടത്തിക്കൂടെന്ന് ഹിന്ദുമഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്.
ന്യൂഡൽഹി - എൻ.ഡി.എക്കെതിരേയുള്ള പ്രതിപക്ഷ ഐക്യമായ ഇന്ത്യ സഖ്യത്തിന് 'വിജയമന്ത്രം' പറഞ്ഞുകൊടുത്ത് അഖിലേന്ത്യ ഹിന്ദു മഹാസഭ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ്. ഇന്ത്യ സഖ്യം വിജയിക്കണമെങ്കിൽ ഗോമൂത്ര പാർട്ടികൾ സംഘടിപ്പിക്കണമെന്നും നേതാക്കളെല്ലാം ഗോമൂത്രം കുടിക്കണമെന്നുമാണ് സ്വാമി ചക്രപാണിയുടെ നിർദേശം.
ഇന്ത്യ സഖ്യമുണ്ടാക്കാൻ ഒന്നിച്ച പാർട്ടികളെല്ലാം ഹിന്ദു വിരുദ്ധരാണെന്നും ചക്രപാണി പറഞ്ഞു. പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ കൊല്ലപ്പെടുകയാണ്. ഹിന്ദു ആഘോഷങ്ങൾക്ക് ബിഹാർ സർക്കാർ അവധി നൽകുന്നത് നിർത്തി. രാഹുൽ ഗാന്ധി നിരന്തരം സനാതന ധർമത്തിനെതിരെ സംസാരിക്കുന്നു. ഡൽഹിയിൽ മൗലവിമാർക്ക് ശമ്പളം നൽകുമ്പോൾ പൂജാരിമാരെ തഴയുന്നു. എസ്.പി നേതാവ് പ്രസാദ് മൗര്യ ഹിന്ദുമതത്തിനെതിരെ സംസാരിക്കുന്നു. ഇക്കാരണത്താൽ ഹിന്ദുക്കൾക്ക് ഇന്ത്യ സഖ്യത്തെ വിശ്വസിക്കാനാവില്ല. അതുകൊണ്ടുതന്നെ മുന്നണിക്ക് വിശ്വാസം ആർജിക്കാൻ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ഗോമൂത്രം കുടിക്കണം. ഇവർ നിരവധി ഇഫ്താർ പാർട്ടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്യുന്നു. പിന്നെ, എന്തുകൊണ്ട് ഒരു ഗോമൂത്ര പാർട്ടി നടത്തിക്കൂടായെന്നും ഹിന്ദുമഹാസഭ അധ്യക്ഷൻ ചോദിച്ചു.
കോവിഡ് കാലത്ത് ചക്രപാണി ഗോമൂത്ര പാർട്ടികൾ നടത്തിയിരുന്നു. ഏത് രോഗത്തിൽ നിന്നും സംരക്ഷിക്കാൻ ഗോമൂത്രത്തിന് ശക്തിയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.