കൊൽക്കത്ത- ജാദവ്പൂർ സർവ്വകലാശാലയിലെ 18 കാരിയായ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി ദീപ്ശേഖർ ദത്ത, രണ്ടാം വർഷ സോഷ്യോളജി വിദ്യാർത്ഥി മനോതോഷ് ഘോഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ സർവ്വകലാശാലയിലെ മുൻ വിദ്യാർത്ഥി സൗരഭ് ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഓഗസ്റ്റ് 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മുൻ വിദ്യാർത്ഥിയായ ചൗധരി അനധികൃതമായി ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു. 2022ൽ ഗണിതശാസ്ത്രത്തിൽ എം.എസ്.സി പൂർത്തിയാക്കിയ ആളാണ് ചൗധരി. ക്രൂരമായ റാഗിംഗിന് വിദ്യാർത്ഥി ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചു. ലൈംഗിക പീഡനമുണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത് വിദ്യാർത്ഥികൾ പലപ്പോഴും അശ്ലീല പരാമർശങ്ങൾ നേരിടേണ്ടിവരുന്നുവെന്നും റാഗിങ്ങിനിടെ വസ്ത്രം വലിച്ചുകീറുന്നത് പോലുള്ള ലൈംഗിക പ്രവർത്തികൾ ചെയ്യാൻ നിർബന്ധിതരാകുന്നുവെന്നും സൂചനകളുണ്ട്. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സ്വപ്നദീപ് കുണ്ടു (ഓണേഴ്സ്) ഓഗസ്റ്റ് 9 ന് രാത്രി 11:45 ഓടെ സർവകലാശാലയിലെ പ്രധാന ഹോസ്റ്റൽ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണത്. വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'ബുധനാഴ്ച വൈകുന്നേരം സ്വപ്നദീപ് തന്റെ അമ്മയോട് സംസാരിച്ചിരുന്നു. തനിക്ക് സുഖമില്ലെന്നും പേടിയുണ്ടെന്നും പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അമ്മ അവനോട് ചോദിക്കുകയും ചെയ്തു. വേഗം വാ. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നായിരുന്നു മകൻ പറഞ്ഞത്. അമ്മ ഉടൻ മകനെ തിരികെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം, മകന് വീഴ്ച പറ്റിയതിനാൽ കൊൽക്കത്തയിലേക്ക് വരാൻ അവന്റെ മാതാപിതാക്കൾക്ക് ഫോൺ സന്ദേശം ലഭിച്ചു.
ആശുപത്രിയിലെത്തിയപ്പോൾ മകന്റെ ശരീരം പൂർണമായും മറച്ച രീതിയിലാണ് കണ്ടത്. ഡോക്ടർ എന്നെ ഒരു കടലാസ് കാണിച്ചു. അതിൽ ശരീരത്തിലേറ്റ മുറിവുകൾ സൂചിപ്പിച്ചിരുന്നു. ക്രൂരമായ റാഗിംഗാണ് നടന്നത്- കുടുംബം ആരോപിച്ചു. മകന്റെ മരണത്തിന് ഹോസ്റ്റൽ ജീവനക്കാരിൽ ചിലർ ഉത്തരവാദികളാണെന്ന് ആരോപിച്ച് സ്വപ്നദീപിന്റെ പിതാവ് രാംപ്രസാദ് കുണ്ടു പോലീസിൽ പരാതി നൽകി.