ന്യൂദൽഹി- പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിയുള്ള സുപ്രീം കോടതി വിധിയുടെ കൂടുതൽ വിശദാംശങ്ങൾ. മഅ്ദനിക്ക് കൊല്ലത്തെ കുടുംബവീട്ടിൽ തങ്ങാനാണ് സുപ്രീം കോടതി അനുമതി നൽകിയത്. 15 ദിവസത്തിലൊലിക്കൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. കൊല്ലം ജില്ലയിൽ തന്നെ തങ്ങാനാണ് നിർദ്ദേശമെങ്കിലും ചികിത്സക്ക് വേണ്ടി ജില്ല വിട്ടുപോകാൻ അനുമതി നൽകി. കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെ മാത്രമേ ജില്ല വിട്ടുപോകാവൂ.
കേരളത്തിലേക്ക് പോകാൻ കർണാടക പോലീസ് സുരക്ഷ ഒരുക്കണമെന്ന നിർദ്ദേശം ഇത്തവണയില്ല. കേരള പോലീസിന്റെ അകമ്പടിയും ഇല്ല. മഅ്ദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായ സഹചര്യത്തിൽ കോടതി നടപടികളിൽ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആരോഗ്യം ദിനംപ്രതി മോശമാകുകയാണെന്നും കപിൽ സിബൽ പറഞ്ഞു. ഈ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി മഅ്ദനിക്ക് നാട്ടിൽ പോയി താമസിക്കാൻ അനുമതി നൽകിയത്. ബംഗളൂരുവിലെ വിചാരണക്കോടതി ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും വ്യസ്ഥയുണ്ട്.