കഴിഞ്ഞ വര്‍ഷം ലോകത്ത് പലായനം ചെയ്തവര്‍ 11 കോടിയെന്ന് യു. എന്‍ റിപ്പോര്‍ട്ട്

ജനീവ- യുദ്ധം, സംഘര്‍ഷങ്ങള്‍ എന്നിവയെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലായനം ചെയ്യേണ്ടി വന്നവര്‍  11 കോടി പേരാണെന്ന് ഐക്യരാഷ്ട്ര സഭ. യു. എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ 2022ലെ ഗ്ലോബല്‍ ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. യു. എന്‍ അഭയാര്‍ഥി കമീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡിയാണ് ഗ്ലോബല്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന സുഡാനില്‍ ഏപ്രിലിനു ശേഷം മാത്രം 20 ലക്ഷം പേരാണ് അഭയാര്‍ഥികളായത്. 2022ല്‍ മാത്രം 1.9 കോടി പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. ഇതില്‍ കൂടുതലും റഷ്യ- യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് നാടുവിടേണ്ടി വന്നവരാണ്. ഇത്തരത്തില്‍ നാടും നഗരവും വിട്ടുപോയവര്‍ 1.1 കോടി പേരാണ്. 

കോംഗോ, എത്യോപ്യ, മ്യാന്മര്‍ എന്നിവിടങ്ങളിലെ ആഭ്യന്തരയുദ്ധം പത്തുലക്ഷം പേരെയാണ് ഭവനരഹിതരാക്കിയത്.

കലാപങ്ങളെ തുടര്‍ന്ന് നാടുവിട്ടതില്‍ 35 ശതമാനം പേരും മറ്റ് രാജ്യങ്ങളില്‍ അഭയം തേടി. തുര്‍ക്കിയില്‍ 38 ലക്ഷം അഭയാര്‍ഥികളും ഇറാനില്‍ 34 ലക്ഷം അഭയാര്‍ഥികളുമാണ് അഭയം തേടിയത്. യുദ്ധത്തെ തുടര്‍ന്ന് 57 ലക്ഷം യുക്രെയ്ന്‍ സ്വദേശികള്‍ വിവിധ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം പലായനം ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

Latest News