ന്യൂഡൽഹി - ലൈംഗിക ആരോപണം ഉയർന്ന ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ തലവനുമായ ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന മുന്നറിയിപ്പുമായി ഗുസ്തി താരങ്ങൾ. രണ്ടാഴ്ചയായി ജന്തർ മന്ദറിൽ തുടരുന്ന സമരം പൊളിക്കാൻ മോഡി സർക്കാറും പോലീസ് സംവിധാനങ്ങളും ആവുന്നത്ര ശ്രമങ്ങൾ തുടരവേയാണ് ഗുസ്തി താരങ്ങളുടെ പ്രഖ്യാപനം.
അതിനിടെ, ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കർഷക സംഘടനകൾ ജന്തർ മന്തറിൽ എത്തി. സംയുക്ത കിസാൻ മോർച്ചയുടെയും ഘാപ്പ് നേതാക്കളുടെയും സംഘം സമരപ്പന്തലിലെത്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ പ്രതികരിച്ചു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഡൽഹി സമരം ശക്തമാക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ കർഷക സമരത്തിന് സമാനമായി ഡൽഹി വളഞ്ഞുള്ള സമരത്തിനാണ് തയ്യാറാകുകയെന്നും താരങ്ങൾ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി.
ഈമാസം 21 വരെയാണ് സർക്കാരിന് വിഷയത്തിൽ സമയം നൽകിയിട്ടുള്ളതെന്നും അറിയിച്ചു. ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് മേഖലകളിൽ നിന്നുള്ള കർഷകർ ജന്തർ മന്തറിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.