Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ വിധേയത്വം പ്രകടിപ്പിച്ച് അമേരിക്ക മനുഷ്യാവകാശ സംഘടന വിട്ടു

അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ
വാഷിംഗ്ടണ്‍- ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് അമേരിക്ക പിന്മാറി.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ തുടരുന്ന ക്രൂരതക്കെതിരെ വിമര്‍ശനം കടുപ്പിച്ചതും മാതാപിതാക്കളില്‍നിന്ന് കുട്ടികളെ വേര്‍പെടുത്തുന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയത്തെ വിമര്‍ശിച്ചതുമാണ്
മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് പിന്മാറാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്. സ്വന്തം നിലപാടുകള്‍ക്ക് അനുസൃതമായി കൗണ്‍സില്‍ പരിഷ്‌കരിക്കാനുള്ള യു.എസ് നീക്കം വിജയിച്ചിരുന്നില്ല. തുടര്‍ന്ന് കൗണ്‍സില്‍ വിടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ നിക്കി ഹാലെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനായ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയുടെ സാന്നിധ്യത്തില്‍ തീരുമാനം അറിയിച്ചത്.
കൗണ്‍സിലില്‍ മാറ്റം കൊണ്ടുവരാന്‍ ഒരു വര്‍ഷത്തോളം നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നതെന്ന് ഹാലെയും പോംപെയും അറിയിച്ചു.
കൗണ്‍സില്‍ അംഗമാകുകയും അതേസമയം, സ്വന്തം രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്ന രാജ്യങ്ങളെ മാറ്റാനുള്ള നീക്കങ്ങളും വിജയിച്ചില്ലെന്നും മനുഷ്യാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന ഏറ്റവും ഗൗരവതരമായ ഒരു സംഘടനയാക്കി കൗണ്‍സിലിനെ മാറ്റാനായിരുന്നു ശ്രമമെന്നും  ഹാലെ വ്യക്തമാക്കി.
മനുഷ്യാവകാശ ലംഘനം നടത്തുന്ന വെനസ്വേല, ക്യൂബ പോലുള്ള രാജ്യങ്ങളുള്ളപ്പോള്‍ തന്നെ ഇസ്രയേലിനെതിരെയാണ് കൗണ്‍സില്‍ കൂടുതല്‍ തവണയും നടപടിയെടുത്തതെന്ന് ഹാലെ കുറ്റപ്പെടുത്തി.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷമാണ് പൗരവാകാശ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന കൗണ്‍സിലിനെതിരെ അമേരിക്ക എതിര്‍പ്പ് കടുപ്പിച്ചത്. ഇസ്രായിലിനെതിരെ കൗണ്‍സില്‍ സ്വീകരിക്കുന്ന നടപടികളാണ് ഈ എതിര്‍പ്പിന് ആധാരം.
തുടര്‍ച്ചയായ ഇസ്രായില്‍ വിരുദ്ധ സമീപനം അവസാനിപ്പിക്കാന്‍ അടിമുടി പരിഷ്‌കാരം ആവശ്യമാണെന്ന് ഒരു വര്‍ഷം മുമ്പ് യു.എന്‍ അംബാസഡര്‍ നിക്കി ഹാലെ ജനീവ ആസ്ഥാനമായ കൗണ്‍സിലില്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.  വെനിസ്വേല, ബുറുണ്ടി തുടങ്ങിയ രാജ്യങ്ങളെ പുറത്താക്കണമെന്ന ആവശ്യവും അമേരിക്ക ഉന്നയിച്ചിരുന്നു.
പരിഷ്‌കാരത്തിനു മുതിര്‍ന്നില്ലെങ്കില്‍ തങ്ങള്‍ പുറത്തുപോകുമെന്ന ഭീഷണി പുറപ്പെടുവിച്ചിട്ടും കൗണ്‍സില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ല. തങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട് പ്രമേയം ഏതാനും ആഴ്ച മുമ്പ് അമേരിക്ക അംഗരാഷ്ട്രങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. അംഗ രാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിക്കാത്തതിനാല്‍ കരടു പ്രമേയം ഔപചാരികമായി അവതരിപ്പിക്കാന്‍ അമേരിക്കക്കു സാധിച്ചിട്ടില്ല.  
അമേരിക്ക വിട്ടുപോയാല്‍ കൗണ്‍സിലില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എന്നിലെ സ്വിസ് അംബാസഡര്‍ വാലന്റിന്‍ സെല്‍വെഗര്‍ പറയുന്നു. കൗണ്‍സിലില്‍ ഒഴിവുവരുന്ന സീറ്റുകളിലെ രാഷ്ട്രങ്ങളെ എങ്ങനെ തെരഞ്ഞെടുക്കണമെന്നതുള്‍പ്പെടെ സമഗ്ര മാറ്റങ്ങളാണ് അമേരിക്ക രൂപം നല്‍കിയ പ്രമേയത്തിലുള്ളത്. ഒരു സീറ്റ് നേടുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്ന യു.എസ് നിര്‍ദേശം അവകാശ ലംഘനങ്ങള്‍ക്ക് ഗുരുതര ആരോപണം നേരിടുന്ന രാജ്യങ്ങളുടെ പുറത്തേക്കുള്ള പോക്ക് എളുപ്പമാക്കുന്നതുമാണ്.
ഇസ്രായിലിനോടുള്ള കൗണ്‍സിലിന്റെ സമീപനത്തെ ചൊല്ലിയാണ് അമേരിക്കയുടെ മുഖ്യ പരാതി. കൗണ്‍സിലിന്റെ എല്ലാ വാര്‍ഷിക സമ്മേളനങ്ങളിലും ഏഴാമത്തെ ഇനമായി ഇസ്രായിലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായില്‍ സ്വീകരിക്കുന്ന നടപടികളാണ് ഏഴാം ഇനത്തിലെ ചര്‍ച്ച.
പരിഷ്‌കരണങ്ങള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഏഴാം ഇനം ഒഴിവാക്കുന്നതു പോലുള്ള രാഷ്ട്രീയ മാറ്റങ്ങളല്ലെന്ന് കൗണ്‍സില്‍ പ്രസിഡന്റ് സ്ലോവേനിയന്‍ അംബസാഡര്‍ വോജിസ്ലാവ് സക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ യുക്തിഭദ്രമാക്കുന്നതിനുള്ള മാറ്റങ്ങള്‍ മാത്രമാണ് പരിഗണനയിലുള്ളത്.
കൗണ്‍സില്‍ അടിമുടി പരിഷ്‌കരിക്കണമെന്ന് അമേരിക്ക മാത്രമല്ല ആവശ്യപ്പെടുന്നത്. അമേരിക്ക കൂടി സമ്മതിക്കുന്ന തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പിലേക്ക് കൗണ്‍സില്‍ ആറു മാസം മുമ്പ് പോയിരുന്നു. ഏഴാം ഇനം ഉള്‍പ്പെടെയുള്ള കൗണ്‍സിലിന്റെ സ്ഥിരം അജണ്ട വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചക്കെടുത്താല്‍ മതിയെന്ന ഒത്തുതീര്‍പ്പാണ് ജനീവയില്‍ കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന 120 രാഷ്ട്രങ്ങളുടെ യോഗം പരിഗണിച്ചത്.
ഈ ഒത്തുതീര്‍പ്പ് നിര്‍ദേശത്തില്‍ അമേരിക്ക സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇസ്രായില്‍ നടപടികളുടെ പരിശോധന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായി പരിമിതപ്പെടുത്തുന്നതിനാലാണ് ഈ നിര്‍ദേശം അമേരിക്ക അംഗീകരിച്ചതെന്ന് യൂനിവേഴ്സല്‍ റൈറ്റ്സ് ഗ്രൂപ്പ് മേധാവി മാര്‍ക് ലിമാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ പൊതു നിലപാട് സ്വീകരിക്കാന്‍ കഴിയാതെ വന്നതിനാലാണ് ഒത്തുതിര്‍പ്പ് പ്രാബല്യത്തില്‍ വരാതെ പോയത്. ഇതിനു പിന്നാലെയാണ് നിരാശ പ്രകടപ്പിച്ച അമേരിക്ക പരിഷ്‌കരണങ്ങള്‍ സ്വന്തം നിലയില്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2006 ല്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന് രൂപം നല്‍കിയപ്പോള്‍ അതില്‍ ചേരാന്‍ അമേരിക്ക വിസമ്മതിച്ചിരുന്നു. ജോര്‍ജ് ഡബ്ല്യൂ ബുഷ് യു.എസ് പ്രസിഡന്റായിരിക്കേ ജോണ്‍ ബോള്‍ട്ടണായിരുന്നു യു.എന്നിലെ യു.എസ് അംബാസഡര്‍. 2009 ല്‍ ബരാക്ക് ഒബാമ അധികരത്തില്‍ വന്ന ശേഷമാണ് അമേരിക്ക കൗണ്‍സിലില്‍ ചേര്‍ന്നത്. അമേരിക്ക പിന്‍വാങ്ങുകയാണെങ്കില്‍ സഖ്യരാഷ്ട്രമായ ഇസ്രായിലിനായിരിക്കും ഏറ്റവും വലിയ നഷ്ടം.
അമേരിക്ക കൗണ്‍സിലില്‍ ചേരുന്നതിനു മുമ്പാണ് ഇസ്രായില്‍ നടപടികള്‍ പരിശോധിക്കുന്ന ഏഴാം ഇനം അംഗീകരിച്ചിരുന്നത്. അമേരിക്ക ചേര്‍ന്നതിനുശേഷം ഇസ്രായിലിനെതിരെ പാസാക്കുന്ന പ്രമേയങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.
അമേരിക്കയുടെ അഭാവത്തില്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ അജണ്ടയുമായി മുന്നോട്ടു വരുമെന്നും സിവില്‍ സമൂഹത്തെ കൗണ്‍സിലില്‍നിന്ന് പുറന്തളളുമെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് വക്താവ് ലൂയിസ് ചാര്‍ബൊണേയും അഭിപ്രായപ്പെടുന്നു. കൗണ്‍സിലിന്റെ പ്രക്രിയ അവര്‍ ഹൈജാക്ക് ചെയ്യുമെന്നും യു.എസിന് അതു തടയാന്‍ കഴിയാത്ത അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞു.
 
 

Latest News