കോഴിക്കോട് - കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയാണെന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ഡോ. സാക്കിർ നായ്ക്, ഇസ്രാ അഹമ്മദ് തുടങ്ങി മൗലികവാദികളായ ആളുകളുടെ വീഡിയോസും മറ്റും നിരന്തരം കണ്ട ആളാണ് പ്രതി. ആക്രമണം നടത്താൻ ആസൂത്രണം ചെയ്താണ് പ്രതി കേരളത്തിലെത്തിയതെന്നും പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ പോലീസ് അന്വേഷണം ശാസ്ത്രീയമായിരുന്നു. എല്ലാ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. വളരെ വിപുലമായി അന്വേഷിക്കേണ്ട കേസാണിത്. റെയിൽവെ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ്. മറ്റ് സംസ്ഥാനങ്ങളിലടക്കം വിശദമായ അന്വേഷണം നടത്തി. മറ്റ് സംസ്ഥാന പോലീസുമായും കേന്ദ്ര ഏജൻസികളുമായും അന്വേഷണം നടത്തി. കിട്ടിയ എല്ലാ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഇന്നലെ യു.എ.പി.എ ചുമത്തിയത്. രണ്ടാഴ്ചക്കുള്ളിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ സംഘം കണ്ടെത്തി. പ്രതിക്ക് സഹായം ലഭിച്ചോയെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിക്ക് 27 വയസായി. പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. നാഷണൽ ഓപ്പൺ സ്‌കൂളിലാണ് പഠിച്ചതെന്നും എ.ഡി.ജി.പി പറഞ്ഞു.