ലഖ്‌നൗ- മാര്‍ച്ച് 26ന് വരാണസിയിലെ ഹോട്ടല്‍ മുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഭോജ്പുരി നടി ആകാന്‍ക്ഷ ദുബെയുടെ മുറിയില്‍ അജ്ഞാതന്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തി. ആകാന്‍ക്ഷയെ മുറിയില്‍ എത്തിച്ചത് ഈ യുവാവാണ്. ഉദ്ദേശം 17 മിനിട്ടോളം ഇയാള്‍ നടിക്കൊപ്പം മുറിയിലുണ്ടായിരുന്നു. 25കാരിയായ നടി ഒരു സിനിമയുടെ ചിത്രീകരണത്തിനായാണ് വരാണസിയില്‍ എത്തിയത്.
ഭോജ്പുരി നടിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നിലവില്‍ ഉത്തര്‍പ്രദേശ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഹോട്ടല്‍ മുറിയിലെ ജീവനക്കാരാണ് നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരില്‍ നിന്നുമാണ് പോലീസിന് വിവരം ലഭിക്കുന്നത്. മരണദിവസം രാത്രിയില്‍ ഒരാള്‍ ആകാംക്ഷയെ ഹോട്ടലില്‍ എത്തിച്ചു എന്ന മൊഴിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ 17 മിനിട്ടോളം മുറിയില്‍ ചെലവഴിച്ചുവെന്ന് കണ്ടെത്തിയത്.
നടി ആകാന്‍ക്ഷ ദുബെയുടെ മരണത്തില്‍ രണ്ട് പേര്‍ക്ക് പങ്കുണ്ടെന്നാണ് നടിയുടെ മാതാവ് മധു ദുബെ ആരോപിക്കുന്നത്. സമര്‍ സിംഗ്, സഞ്ജയ് സിംഗ് എന്നിങ്ങനെ പേരുള്ള രണ്ടുപേര്‍ക്കെതിരെയാണ് ആരോപണം. സഞ്ജയ് സിംഗ് ഫോണിലൂടെ മകളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാതാവ് പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍. അതേസമയം നടിയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ദിവസങ്ങളായിട്ടും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ വരാണസിയിലെ മണികര്‍ണിക ഘട്ടില്‍ ആകാന്‍ക്ഷ ദുബെയുടെ സംസ്‌കാരം കഴിഞ്ഞിരുന്നു.
മരണത്തിന് മുന്‍പ് നടി ലൈവില്‍ എത്തിയതും ഏറെ ചര്‍ച്ചയായിട്ടുണ്ട്. പവന്‍ സിംഗിനൊപ്പമുള്ള മ്യൂസിക് വീഡിയോ ഔദ്യോഗികമായി പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് നടി ആത്മഹത്യ ചെയ്തത്. ഇന്‍സ്റ്റാഗ്രമിലെ ലൈവില്‍ നടി അസ്വസ്ഥയായിരുന്നു. നടി മുന്‍പ് വിഷാദ രോഗത്തെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്നും ഇടവേള എടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭോജ്പുരി സിനിമയില്‍ ഏറെ ജനപ്രീതി നേടിയ താരമായിരുന്നു ആകാന്‍ക്ഷ.