Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ സംവരണം ഭരണഘടനാനുസൃതമല്ല; ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ

ബെംഗളൂരു - ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടന പ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ മുസ്‌ലിംകൾക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം കർണാടക സർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
 കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്  ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. ഒപ്പം വോട്ടു ബാങ്കിനായുള്ള ആർത്തി കാരണവുമാണത്. സർദാർ പട്ടേൽ ഉണ്ടായിരുന്നില്ലെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
 മുസ്‌ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒ.ബി.സി. സംവരണം എടുത്തുകളയാൻ കഴിഞ്ഞ ദിവസം ചേർന്ന കർണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതുവരെ മുസ്‌ലിംകൾക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ വീരശൈവ-ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകാനാണ് തീരുമാനം. ഒ.ബി.സി മുസ്‌ലിംകളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തുശതമാനം മുന്നക്ക സംവരണത്തിലേക്ക് മാറ്റാനും കർണാടക ബി.ജെ.പി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മെയിൽ സംസ്ഥാനത്ത് പുതിയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാർ നടപടി. മതന്യൂനപക്ഷങ്ങൾക്കെതിരായ സർക്കാറിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നത്. എന്നാൽ ഇതൊന്നും ചെവികൊള്ളാനാവില്ലെന്ന നിലപാടിലാണ് സർക്കാർ.
 

Latest News