Sorry, you need to enable JavaScript to visit this website.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു, പ്രധാന മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്‍

ന്യൂദല്‍ഹി : കേന്ദ്ര ഏജന്‍കളെ ദുരുപയോഗം ചെയ്ത് കേസുകള്‍ എടുക്കുന്നതിനതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ച് പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍.സി.പിയുടെ ശരത് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ അംഗീകരിക്കുമെന്ന പ്രതീക്ഷയോടെയാണ് കത്തെഴുതുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. രാജ്യത്തിന്റെ യാത്ര ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കാണെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ തെളിവുകളില്ലാതെയാണ് ആംആദ്മി പാര്‍ട്ടിയുടെ  മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പ്രതിപക്ഷത്ത് നിന്ന് ബി.ജെ.പി പാളയത്തിലെത്തിയവരുടെ കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ മെല്ലേപ്പോക്ക് തുടരുകയാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. 2014ലും 2015ലും ഇ.ഡി, സി.ബി.ഐ അന്വേഷണം നേരിട്ട ഹിമന്ത ബിശ്വ ശര്‍മ്മ. ശാരദ ചിട്ടിതട്ടിപ്പില്‍ പ്രതികളായ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നിവര്‍ക്കെതിരെയുള്ള കേസുകളില്‍ ഇവര്‍ ബി.ജെ.പിയില്‍ എത്തിയതോടെ കാര്യമായ നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലാലു പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, അസംഖാന്‍, നവാബ് മാലിക്, അനില്‍ ദേശ്മുഖ് തുടങ്ങിയ നേതാക്കളെല്ലാം വേട്ടയാടപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.

 

Latest News