ന്യൂദൽഹി- ഇന്ധന വില വർധനയിൽ ജനം പൊറുതിമുട്ടുമ്പോഴും ഓയിൽ കമ്പനികൾ അവരുടെ ലാഭം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) തുടർച്ചയായ രണ്ടാം വർഷവും രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനമായി. കഴിഞ്ഞ സാമ്പത്തിക വർഷം 21,346 കോടി രൂപയാണ് ഐ.ഒ. സി ലാഭമുണ്ടാക്കിയത്. മുൻ വർഷത്തേക്കാളും 12 ശതമാനം വർധന. എണ്ണ, പ്രകൃതിവാതക കോർപറേഷനായ (ഒഎൻജിസി) യെ പിന്തള്ളിയാണ് ഐ.ഒ.സിയുടെ മുന്നേറ്റം. ഒഎൻജിസി കഴിഞ്ഞ വർഷം 19,945 കോടി രൂപയാണ് ലാഭം ഉണ്ടാക്കിയത്. 11.4 ശതമാനം വർധന.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ആണ് കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ ലാഭം കൊയ്തത്. 36,075 കോടിയുടെ ലാഭം ഇവർ ഉണ്ടാക്കി. തുടർച്ചയായ മൂന്നാം വർഷമാണ് റലയൻസ് ഈ നേട്ടം കൈവരിക്കുന്നത്. 23,800 കോടി രൂപ ലാഭം ഉണ്ടാക്കി സോഫ്റ്റ്‌വെയർ കയറ്റുമതി സ്ഥാപനമായ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടി.സി.എസ്) രണ്ടാം സ്ഥാനം കരസ്ഥമാക്കി.